Source: Files
KERALA

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്തെ എസ്ഐടി പരിശോധന ഇന്നും തുടരും

ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്മെൻ്റ് വിഭാഗവും എസ്ഐടിക്ക് ഒപ്പമുണ്ട്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ സന്നിധാനത്ത് എസ്ഐടി പരിശോധന ഇന്നും തുടരും. ഇന്നലെ വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ ശ്രീകോവിലിലെ സ്വർണപ്പാളികൾ ഇളക്കി മാറ്റിയിരുന്നു. ദ്വാരപാലക ശിൽപ്പത്തിലെ പാളികളടക്കം നാല് തൂണുകളിലെ പാളികളാണ് സാമ്പിൾ ശേഖരിക്കുന്നതിനായി ഇളക്കി മാറ്റിയത്. പാളികൾ സന്നിധാനത്തെ പ്രത്യേകം മുറിയിലേക്ക് മാറ്റിയാണ് സാമ്പിൾ ശേഖരിക്കുന്നത്. സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്കായി ഭാഭാ അറ്റോമിക് റിസർച്ച് സെൻ്ററിലോ മറ്റ് ഏതെങ്കിലും അത്യാധുനിക ലബോറട്ടറിയിലേക്കോ അയക്കും.

കഴിഞ്ഞ നവംബർ 17ന് സന്നിധാനത്ത് നിന്ന് ശേഖരിച്ച സാമ്പിൾ വിഎസ്എസ് സിയിൽ പരിശോധിച്ചിരുന്നെങ്കിലും കാലപ്പഴക്കം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും എസ്ഐടി ഹൈക്കോടതിയുടെ അനുമതിയോടെ സാമ്പിൾ ശേഖരിക്കുന്നത്. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്മെൻ്റ് വിഭാഗവും എസ്ഐടിക്ക് ഒപ്പമുണ്ട്. നഷ്ടപ്പെട്ട സ്വർണത്തിൻ്റെ അളവ്, കാലപ്പഴക്കം എന്നിവയിൽ വ്യക്തത വരുത്തുകയാണ് പരിശോധനയിലൂടെ എസ്ഐടി ലക്ഷ്യമിടുന്നത്. വിശദമായ തെളിവ് ശേഖരണത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കും.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്നെ പ്രതി ചേർത്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹ‍‍ർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചാണ് പങ്കജ് ഭണ്ഡാരിയുടെ ഹർജി. മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും ഹ‍ർജയിൽ ആവശ്യപ്പെടുന്നു. എസ്ഐടി സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ 109. 234 ഗ്രാം സ്വർണം സ്വമേധയാ കൈമാറിയതാണെന്നും ആറ് തവണ അറസ്റ്റിന് മുൻപ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭാണ്ഡാരിയുടെ ഹ‍ർജിയിലുണ്ട്. എന്നാൽ കേസിലെ പ്രധാന പ്രതിയായ പങ്കജ് ഭണ്ഡാരിക്ക് ജാമ്യം നൽകരുതെന്നാണ് എസ്ഐടി നിലപാട്.

SCROLL FOR NEXT