മലപ്പുറം: അർജന്റീനിയൻ ദേശീയ ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. നവംബർ മാസമാകും ടീം കേരളത്തിലെത്തുക. മെസിയുടെയും സംഘത്തിന്റെയും വരവ് ആരാധകർക്കുള്ള ഓണ സമ്മാനമാണെന്നാണ് മന്ത്രി അറിയിച്ചത്.
വലിയ സുരക്ഷ ആവശ്യമുളളതിനാല്‍ മുഖ്യമന്ത്രിയോട് സംസാരിച്ചതിന് ശേഷം ബാക്കി ഒരുക്കങ്ങളെപ്പറ്റി ഔദ്യോഗികമായി അറിയിക്കുമെന്ന് കായിക മന്ത്രി വ്യക്തമാക്കി. അർജന്റീന ടീമിന്റെ സൗഹൃദ മത്സരത്തിനായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സജ്ജീകരിക്കാനാണ് നോക്കുന്നതെന്നും മന്ത്രി അറിയിച്ചു.
2026 ലോകകപ്പിന് മുന്‍പ് അർജന്റീന ഫുട്ബോള്‍ ടീമിലെ മുഴുവന്‍ കളിക്കാരെയും കേരളത്തിലെത്തിക്കാനാണ് ആഗ്രഹിച്ചത്. അതിന് മുന്‍പേ ധാരണയായതാണ്. ഇപ്പോള്‍ എഎഫ്ഐ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു .
അർജന്റീന ടീമിന് എതിരെ കളിക്കാന്‍ നിരവധി ടീമുകള്‍ സമീപിക്കുന്നതായി വി. അബ്ദുറഹിമാന്‍ അറിയിച്ചു. ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ടീം സന്നദ്ധത അറിയിച്ചിട്ടുണ്ട്. കളിക്കാരെ കൈമാറാന്‍ അവരുമായി സംസ്ഥാന സർക്കാരുമായി കരാറുണ്ട്. സൗഹൃദ മത്സരത്തിന് മികച്ച ഫിഫ റാങ്കിങ്ങുള്ള ടീം വരുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് പുലർച്ചെയാണ്, അർജന്റീനിയൻ ദേശീയ ടീം കേരളത്തിലേക്ക് വരുമെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചത്. കേരളത്തിൽ കളിക്കുന്ന തീയതി എഎഫ്എ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എതിരാളികളാരെന്ന് പിന്നീട് അറിയിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ലയണൽ സ്കലോണി നയിക്കുന്ന അർജന്റീനിയൻ ദേശീയ ടീമിന് 2025ലെ ശേഷിക്കുന്ന കാലയളവിൽ രണ്ട് ഫിഫ സൗഹൃദ മത്സരങ്ങൾ ഉണ്ടാകുമെന്നാണ് എഎഫ്ഐ അറിയിച്ചിരിക്കുന്നത്. ഒക്ടോബറിൽ ആറ് മുതൽ 14 വരെ നടക്കുന്ന ആദ്യ മത്സരം അമേരിക്കയിലാണ്. എതിരാളികളെയും നഗരങ്ങളെയും പിന്നീട് തീരുമാനിക്കും. നവംബറിൽ 10 മുതൽ 18 വരെ നടക്കുന്ന ഫിഫ സൗഹൃദ മത്സരങ്ങളിൽ രണ്ടാമത്തേത് അംഗോളയിലെ ലുവാണ്ടയിലും കേരളത്തിലും നടക്കും. എതിരാളികളെ പിന്നീട് തീരുമാനിക്കുമെന്നും എഎഫ്ഐ അറിയിച്ചു.