കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ സ്പോൺസർക്ക് അവകാശമില്ലെന്ന് കായികമന്ത്രിയുടെ ഓഫീസ്. നവീകരിക്കുന്നതിന് പകരമായി സ്റ്റേഡിയത്തിന് മേൽ അവകാശം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇത്തരം പ്രചാരണം ദുരുദ്ദേശപരമെന്നും മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
നവംബറിൽ മെസ്സിയും അർജന്‍റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് ഉറപ്പായതിന് പിന്നാലെ എറണാകുളം കലൂർ സ്റ്റേഡിയത്തെ ചൊല്ലി തർക്കം മുറുകുകയാണ്. കായിക വകുപ്പും സ്പോൺസറും തമ്മിലുള്ള ഡീലുകളിൽ ദുരൂഹത ആരോപിച്ച് ഹൈബി ഈഡൻ എംപി രംഗത്തെത്തിയതിന് പിന്നാലെയാണ് കായികമന്ത്രി ഓഫീസ് വിശദീകരണം നൽകിയത്.
വിവാദത്തിൽ വിശദീകരണവുമായി ജിസിഡിഎയും രംഗത്തെത്തി. സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത് കായിക മന്ത്രിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ്. സ്പോൺസറെ ചുമതലപ്പെടുത്തിയത് ടർഫിൻ്റെ നവീകരണം അടക്കമുള്ള കാര്യങ്ങൾക്കായാണ്. നവംബർ 30നകം നവീകരണം പൂർത്തിയാക്കുമെന്ന് സ്പോൺസർ അറിയിച്ചിരുന്നു. ഐഎസ്എൽ മത്സരങ്ങൾ ഡിസംബറിൽ കലൂരിൽ തന്നെ നടക്കുമെന്നും ജിസിഡിഎ വ്യക്തമാക്കി. കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി സ്പോൺസർ ആന്റോ അഗസ്റ്റിനുമെത്തി.
45 ദിവസം കൊണ്ട് സ്റ്റേഡിയം ഫിഫ നിലവാരത്തിലാക്കി സർക്കാരിന് കൈമാറുമെന്നാണ് ആന്റോ അഗസ്റ്റിൻ പറഞ്ഞത്. കലൂർ സ്റ്റേഡിയത്തിന്മേൽ തനിക്ക് ഒരു അവകാശവും വേണ്ട. പ്രതിഫലേച്ഛ ഇല്ല, അടുത്ത വിൻഡോയിൽ അർജൻ്റീനയുടെ മത്സരം നടക്കുമെന്നും ആൻ്റോ അഗസ്റ്റിൻ പറഞ്ഞു.
അതിനിടെ മെസ്സിയുടെ സന്ദർശനത്തെ കുറിച്ച ചോദ്യങ്ങളോട് ക്ഷുഭിതനായാണ് കായിക മന്ത്രി പ്രതികരിച്ചത്. ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനെ മന്ത്രി വി. അബ്ദുറഹ്മാൻ പിടിച്ചുമാറ്റി. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ കലൂർ സ്റ്റേഡിയത്തിന്റെ നവീകരണം അടക്കമുള്ള വിഷയങ്ങൾ സർക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് കോൺഗ്രസിന്റെ നീക്കം.