KERALA

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷവും സിനിമയിലെ ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരം

കേസില്‍ അന്വേഷണം നടക്കട്ടെയെന്നും സര്‍ക്കാര്‍ എപ്പോഴും സ്ത്രീകള്‍ക്കൊപ്പമാണെന്നും സുധീര്‍ കരമന

Author : ന്യൂസ് ഡെസ്ക്

സംവിധായകന്‍ രഞ്ജിത്തിനെ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ സുധീര്‍ കരമന. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷവും സിനിമയിലെ ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് സുധീര്‍ കരമന.

'രഞ്ജിത് അക്കാദമി ചെയര്‍മാന്‍ ആയിരുന്ന കാലം മുതല്‍ തന്നെ നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ അദ്ദേഹം ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങളിലൊക്കെ വിവാദങ്ങള്‍ ഉണ്ടായി. എല്ലാം യോജിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല. ഒരാള്‍ ഒരു തസ്തികയിലേക്ക് വരുമ്പോള്‍ വിവാദങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. പക്ഷെ കൃത്യമായ തെളിവില്ലാതെ അതില്‍ ഒരു ശരിയായ ഉത്തരം തരാന്‍ എനിക്ക് പറ്റില്ല. ഹേമ കമ്മിറ്റിക്ക് ശേഷം കൊണ്ടുവന്ന ഐസി കമ്മിറ്റി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ എപ്പോഴും സ്ത്രീകളോടൊപ്പമാണ്,' സുധീര്‍ കരമന പറഞ്ഞു.

രഞ്ജിത്ത് അക്കാദമി ചെയര്‍മാനായിരുന്നപ്പോള്‍ ചിലര്‍ പിറകെ കൂടിയിരുന്നു. നിലവിലെ കേസിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നും സുധീര്‍ കരമന പറഞ്ഞു. കേസില്‍ അന്വേഷണം നടക്കട്ടെയെന്നും സര്‍ക്കാര്‍ എപ്പോഴും സ്ത്രീകള്‍ക്കൊപ്പമാണെന്നും സുധീര്‍ കരമന പറഞ്ഞു.

യുവ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തിരുന്നു. ജനുവരി 30നാണ് സംഭവം നടന്നതെന്നും കാരവനില്‍ വെച്ച് മോശമായി പെരുമാറിയെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അറസ്റ്റിലേക്ക് കടന്നത് അതിജീവിതയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ്. രഞ്ജിത്ത് മുന്‍ കേസുകളും പരാമര്‍ശിച്ച പൊലീസ് സമാനമായ രണ്ട് കേസുകള്‍ ഉണ്ടായിരുന്നു എന്ന് കോടതിയില്‍ അറിയിക്കും. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന നിലപാടിലാണ് പൊലീസ്.

അതേസമയം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷ എറണാകുളം കോടിതിയില്‍ രഞ്ജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. അറസ്റ്റിലായ രഞ്ജിത്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷമാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്.

SCROLL FOR NEXT