പത്തനംതിട്ട: സർക്കാർ ഏറ്റെടുത്ത കവയത്രി സുഗതകുമാരിയുടെ തറവാട് തിരിഞ്ഞുനോക്കാൻ ആരുമില്ലാതെ നാശത്തിൻ്റെ വക്കിൽ. വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്നതിനാൽ വീടിന് ചുറ്റുമുള്ള സ്ഥലം കാടുകയറിയ നിലയിലാണ്. വീട് സംരക്ഷിത കേന്ദ്രമാക്കുമെന്ന സർക്കാർ വാഗ്ദാനം വെറും വാക്കായെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
2017ലാണ് സുഗതകുമാരി ജനിച്ചുവളർന്ന ആറന്മുളയിലെ 250 വർഷത്തിലേറെ പഴക്കമുള്ള വാഴുവേലിൽ തറവാട് സർക്കാരിന് കൈമാറുന്നത്. കേരളത്തിൻ്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഉൾപ്പെടെ ഭാഗമായ വീട്, സംരക്ഷിത കേന്ദ്രമാക്കി മാറ്റുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. പക്ഷേ, ആദ്യഘട്ടത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം പിന്നീട് ഒന്നും നടത്തിയില്ലെന്നും കുടുംബം പ്രതികരിച്ചു.
പുസ്തക ശേഖരം അടങ്ങിയ മ്യൂസിയവും ലൈബ്രറിയുമായിരുന്നു സുഗതകുമാരി ടീച്ചറുടെ സ്വപ്നം. എന്നാൽ ഒന്നും യാഥാർഥ്യമായില്ലെന്ന് കുടുംബം ആരോപിക്കുന്നു. തറവാട് ഏറ്റെടുക്കുമ്പോൾ തനത് രീതിയിൽ തന്നെ സംരക്ഷിത കേന്ദ്രമാക്കും എന്നായിരുന്നു മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രൻ്റെ ഉറപ്പ്. തറവാട് വീട് നശിച്ചു പോകാതെ പൊതുസമൂഹത്തിന് ഉപകാരപ്രദമാകുന്ന തരത്തിൽ പ്രയോജനപ്പെടുത്തണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.
വർഷങ്ങളായി പൂട്ടിക്കിടക്കുന്നതിനാൽ കെട്ടിടത്തിന് ബലക്ഷയവും സംഭവിക്കുമെന്നാണ് ആശങ്ക. സംസ്ഥാന പുരാവസ്തു വകുപ്പിന് നിരവധിതവണ പരാതി നൽകിയെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു.