പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം കേരള പൊലീസ് അവസാനിപ്പിക്കുന്നു. കുറുപ്പ് ജീവിച്ചിരിപ്പില്ലെന്നും, ഹൃദ്രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരിക്കാമെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഏതാനും വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന. ഇതോടെ, പിടികിട്ടാപ്പുള്ളിക്കായുള്ള 42 വര്‍ഷമായ അന്വേഷണമാണ് അവസാനിക്കുക.
1984 ജനുവരി 22ന് പുലര്‍ച്ചെയാണ് താന്‍ മരിച്ചുവെന്ന് വരുത്താനായി, നിരപരാധിയായ ചാക്കോയെ ശ്വാസംമുട്ടിച്ച് കൊന്ന് കാറിലിട്ട് കത്തിച്ചത്. സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനായിരുന്നു കുറുപ്പിന്റെ കൃത്യം. ഇക്കാലത്തിനിടെ നടത്തിയ അന്വേഷണത്തില്‍, കേസിലെ മറ്റ് നാലു പ്രതികളും പിടിയിലായിട്ടും സുകുമാരക്കുറുപ്പ് എവിടെയെന്ന് കണ്ടെത്താന്‍ പോലും പൊലീസിന് കഴിഞ്ഞിരുന്നില്ല.
തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി മൂന്നു മാസം മുൻപാണ് സുകുമാരക്കുറുപ്പിന്റെ ഫയൽ പൊലീസ് വീണ്ടും തുറന്നത്. സുകുമാരക്കുറുപ്പിനെ കണ്ടിരുന്നു എന്നു പറഞ്ഞ ആലപ്പുഴ സ്വദേശി രത്നമ്മ ഉള്‍പ്പെടെ ഏതാനും സാക്ഷികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
കൊലയ്ക്കുശേഷം കേരളത്തില്‍നിന്ന് കടന്ന കുറുപ്പിനെ കണ്ട ഏക മലയാളിയാണ് ഝാർഖണ്ഡിൽ നഴ്സായിരുന്ന രത്നമ്മ. അക്കാലത്ത് കുറുപ്പ് ഹൃദ്രോഗിയായിരുന്നുവെന്ന് രത്നമ്മ പറഞ്ഞിരുന്നു. രത്നമ്മ കണ്ടെന്നു പറയ സമയവും, കുറുപ്പിന്റെ പ്രായവും കണക്കുക്കൂട്ടിയാണ് ഇത്രയും കാലം ജീവിച്ചിരിക്കാന്‍ സാധ്യത ഇല്ലെന്ന അന്വേഷണ സംഘത്തിന്റെ നിഗമനം. തുടർന്നാണ് കേസിൽ തുടർ നടപടി വേണ്ടെന്ന ആലോചന.