തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ സമരത്തിനൊരുങ്ങി കാട്ടാക്കട സ്വദേശി സുമയ്യ. തുടർനടപടികള്‍ മന്ദഗതിയിലായതിനെതുടർന്നാണ് തീരുമാനം. ഈ മാസം മൂന്നിന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം, നടപടികള്‍ ഇഴയുന്നു എന്നാണ് സുമയ്യയുടെ പരാതി.
ഇക്കഴിഞ്ഞ മാർച്ച് 2ന് എക്സ്‌റേ എടുത്തപ്പോഴാണ് ഗെെഡ് വയർ നെഞ്ചില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ഉപകരണം തിരികെ എടുക്കുന്നത് സംബന്ധിച്ച് പഠിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. യോഗവും ചേർന്നു. ഇതോടെ, രണ്ടര വർഷത്തിലേറെയായി ശരീരത്തിനകത്ത് കുടുങ്ങിയ ഗെെഡ് വയർ പുറത്തെടുക്കുന്ന കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകുമെന്നായിരുന്നു സുമയ്യയുടെ പ്രതീക്ഷ.
സെപ്റ്റംബർ 3ന് സുമയ്യയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഗൈഡ്‌വയർ പുറത്തെടുക്കാനുള്ള സാധ്യതകൾ തേടാമെന്നാണ് അന്ന് ബോർഡ് അംഗങ്ങൾ അഭിപ്രായപ്പെട്ടത്. അന്തിമ തീരുമാനത്തിന് ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ഡോക്ടർമാരുടെ സേവനം കൂടി തേടാന്‍ തീരുമാനിച്ച് യോഗം പിരിഞ്ഞു. പക്ഷേ, ഇന്നുവരെ തുടർനടപടികളൊന്നും തന്നെ ആരോഗ്യ ഡയറക്ടറേറ്റിന്‍റെ ഭാഗത്തുനിന്നുണ്ടായില്ല. ഇതോടെയാണ് സുമയ്യ സമരത്തിന് ഒരുങ്ങുന്നത്. 2023 മാർച്ചില്‍ തൈറോഡുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കിടെയാണ് യുവതിയുടെ നെഞ്ചില്‍ ഗെെഡ് വയർ കുടുങ്ങിയത്.