തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിന് ആശ്വാസമായി വേനൽ മഴ കനക്കുന്നു. ഇന്നും പരക്കെ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. മഴ സാഹചര്യം കണക്കിലെടുത്ത് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മറ്റന്നാൾ (2/05/2026) ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്തെ കടുത്ത വേനലിന് ആശ്വാസമായാണ് മഴ എത്തുന്നത്. എന്നാൽ ഇടിമിന്നലും കാറ്റും ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ട് ദിവസമായി കനത്തമഴയാണ് പലയിടത്തും ലഭിക്കുന്നത്. കഴിഞ്ഞദിവസം മഴയ്‌ക്കൊപ്പം എത്തിയ കാറ്റും ഇടിമിന്നലും പലയിടത്തും വലിയതോതിൽ നാശനഷ്‌ടങ്ങൾ ഉണ്ടാക്കി. മരങ്ങൾ കടപുഴകി വീടിന് മുകളിലേക്ക് വീണു. വിവിധ സ്ഥലങ്ങളിൽ ശക്തമായ കാറ്റിൽ റോഡിലേക്ക് മരംവീണ് പലയിടത്തും ഗതാഗത തടസമുണ്ടായി. വൈദ്യുതിപോസ്‌റ്റ് ഒടിഞ്ഞുവീണതോടെ വൈദ്യുതിയും തടസപ്പെട്ടു.