തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്നും ഇന്ന് തന്നെ പ്രഖ്യാപിക്കുമോ എന്ന് നോക്കാമെന്നും പേരാവൂരിലെ നിയുക്ത എംഎൽഎയും കെപിസിസി പ്രസിഡൻ്റുമായ സണ്ണി ജോസഫ്. ചർച്ച നീണ്ടതിൽ ജന്മനസിൽ അതൃപ്തിയുണ്ടായിട്ടുണ്ട്. നേതാക്കളുമായി ഇനി ചർച്ചയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു.
മുഖ്യമന്ത്രിയെ രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് കെ. മുരളീധരൻ പറഞ്ഞു. വേവോളം കാത്തിരുന്നാൽ ആറുവോളം കാത്തിരിക്കാമെന്നായിരുന്നു മുരളീധരൻ്റെ പ്രതികരണം. പഴയകാലത്ത് പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ചിരുന്നു. ഇപ്പോൾ നേതാക്കൾ മാറിയപ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി എന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ഹൈക്കമാൻഡ് തീരുമാനത്തിനോടൊപ്പം നിൽക്കും. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇതെല്ലാം പതിവാണ്. ഹൈക്കമാൻഡ് വീണ്ടും അഭിപ്രായം തേടിയാലും എൻ്റെ അഭിപ്രായം ഒന്നേയുള്ളൂ. തീരുമാനം വരട്ടെ, വരുന്നതുവരെ കാത്തിരിക്കാമെന്നും മുരളീധരൻ വ്യക്തമാക്കി.
അതേസമയം, നേതാക്കളുടെ മുന്നറിയിപ്പ് മറികടന്നുകൊണ്ട് തെരുവിൽ സ്ഥാപിച്ച ഫ്ലക്സുകൾ എടുത്ത് മാറ്റാൻ പ്രവർത്തകർ തയ്യാറായില്ല. മലപ്പുറം നഗരത്തിലെ ഫ്ലക്സുകളാണ് എടുത്തു മറ്റാത്തതെ വച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും വേണ്ടി സ്ഥാപിച്ച ഫ്ലക്സുകളാണ് നഗരത്തിൽ തുടരുന്നത്.
മുഖ്യമന്ത്രി തര്‍ക്കത്തില്‍ ഏറെ വൈകാതെ തീരുമാനമെടുക്കുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. 48 മണിക്കൂറിനപ്പുറം നീളില്ലെന്നാണ് ഹൈക്കമാൻഡ് വ്യക്തമാക്കുന്നത്. മണിക്കൂറുകൾ നീണ്ട ചർച്ചകളിൽ സമവായമായില്ല. അതിനാലാണ് തീരുമാനം ഹൈക്കമാൻഡിന് വിട്ടത്. സന്തോഷം നൽകുന്ന തീരുമാനം വരുമെന്ന് ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടുന്നത്.