കൊച്ചി: ആലിൻ ഷെറിൻ്റെ മരിക്കാത്ത ഓർമകൾക്ക് മുന്നിൽ ആദരവുമായി സപ്ലൈകോ. ആലിൻ്റെ പേരിലുള്ള ബ്രാൻഡ് നോട്ട് ബുക്കുകളാണ് വിദ്യാർഥികൾക്കായി സപ്ലൈകോ വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. ആ കുഞ്ഞു മാലാഖയുടെ ഓർമകൾ പൊതു സമൂഹത്തിൽ നിലനിർത്തുക എന്ന ലക്ഷ്യം കൂടി ഈ ബുക്കുകൾക്ക് പിന്നിലുണ്ട്.
ആലിൻ ഷെറിൻ എബ്രഹാം എന്ന ആ പിഞ്ചോമനയെ കേരളം ഇന്നും മറന്നിട്ടില്ല ഇനി മറക്കുകയുമില്ല. 10 മാസം മാത്രമാണ് ഈ ഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞതെങ്കിലും, ഈ ലോകത്ത് നിന്ന് വിട പറയും മുൻപ്, തന്നെ ഇന്നേ വരെ കണ്ടിട്ടില്ലാത്ത, ഒരിക്കലും ഒപ്പം കളി പറഞ്ഞിട്ടില്ലാത്ത തൻ്റെ നാല് സുഹൃത്തുക്കൾക്ക് പുതുജീവൻ നൽകിയാണ് ആലിൻ മടങ്ങിയത്.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവും ഈ കുഞ്ഞ് മാലാഖയാണ്. ആലിൻ്റെ മാതാപിതാക്കൾ സ്വീകരിച്ച ആ ധീരമായ നിലപാടിനോടുള്ള ബഹുമതിയായും ആലിൻ്റെ ഓർമ്മകളെ സമൂഹത്തിൽ സജീവമാക്കി നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് സപ്ലൈകോ ആലിൻ ബ്രാൻഡിൽ നോട്ട് ബുക്കുകൾ പുറത്തിറക്കിയിരിക്കുന്നത്.
ചടങ്ങിൽ കുഞ്ഞോമനയെപ്പറ്റി കുറിച്ച് പറയുമ്പോൾ ആലിൻ്റെ അച്ഛൻ അരുണിൻ്റെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ആലിൻ ബ്രാൻഡ് നോട്ട് ബുക്കുകളുടെ കവർ ഡിസൈൻ ചെയ്തത്. ഇവരെ ബുക്ക് പ്രകാശന ചടങ്ങിൽ ആദരിച്ചു.