KERALA

പ്രജ എന്ന് പറഞ്ഞാല്‍ എന്താണ് കുഴപ്പം? ജനതക്ക് പറയുന്ന നവീകരിച്ച പേരാകണം 'പ്രജ'; നികൃഷ്ട ജീവികള്‍ വളച്ചൊടിക്കുന്നു: സുരേഷ് ഗോപി

പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ടെന്നും, പറയാനുള്ളത് പറഞ്ഞുകൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും സുരേഷ് ഗോപി

Author : ന്യൂസ് ഡെസ്ക്

കലുങ്ക് സംവാദത്തിനിടെയിലെ പ്രജ പരാമര്‍ശത്തിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പ്രജയെന്ന് വിളിച്ചാല്‍ എന്താണ് കുഴപ്പം? ജനതയ്ക്ക് പറയുന്ന നവീകരിച്ച പേരാകണം പ്രജ. പ്രജയെന്ന് പറഞ്ഞാല്‍ എന്താണെന്ന് ആദ്യം പഠിക്കണം എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

ഇപ്പോള്‍ എല്ലാം വളച്ചൊടിക്കുന്ന രീതിയാണ്. വോട്ട് വാങ്ങാന്‍ അപ്പുറത്ത് രാജാവുണ്ടെന്ന രീതിയില്‍ നികൃഷ്ട ജീവികള്‍ അതിനെ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ടെന്നും പറയാനുള്ളത് പറഞ്ഞുകൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

മിനിഞ്ഞാന്ന് പറഞ്ഞതിന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് അടുത്ത കലുങ്ക് ചര്‍ച്ചയില്‍ ഉണ്ടാകും. ഒന്നിനെയും വെറുതെവിടില്ല. വേദനയും രോഷവും മറച്ചുപിടിച്ച് ഇളിച്ച് കാണിക്കുന്ന രാഷ്ട്രീയക്കാരനാവില്ല ഈ ജന്മത്തില്‍ താനും എന്നും സുരേഷ് ഗോപി പറഞ്ഞു.

സി. സദാനന്ദനെതിരായ സിപിഐഎം നേതാവ് എം വി ജയരാജന്റെ പരാമര്‍ശത്തിനെതിരെയും സുരേഷ് ഗോപി രംഗത്തെത്തി. സി സദാനന്ദനെ എംപിയായി വിലസാന്‍ അനുവദിക്കില്ലെന്നായിരുന്നു എംവി ജയരാജന്റെ പരാമര്‍ശം. സി സദാനന്ദന്റെ പാര്‍ലമെന്റ് അംഗത്വം കണ്ണൂരിലെ ജയരാജന്മാരില്‍ അങ്കലാപ്പ് ഉണ്ടാക്കി. കണ്ണൂരിലേക്ക് കൈയ്യെത്തി പിടിക്കാനുള്ള ആദ്യത്തെ വാതില്‍ തുറക്കലാണിതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കണ്ണൂരില്‍ സി. സദാനന്ദന്‍ എംപിയുടെ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. പാലക്കാട് ചെത്തലൂരില്‍ നടന്ന കലുങ്ക് സംവാദത്തിലാണ് സുരേഷ് ഗോപി അടുത്തിടെ പ്രജ പരാമര്‍ശം വീണ്ടും നടത്തിയത്.

SCROLL FOR NEXT