KERALA

കൊല്ലത്ത് സ്‌കൂളിലെ അടിപിടി: കായിക അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു; പരിശോധനയക്ക് ശേഷം വിദ്യാര്‍ഥിക്കെതിരെയും നടപടി: വി. ശിവന്‍കുട്ടി

''അധ്യാപകനെ മര്‍ദിച്ചാലും കുട്ടികളെ തിരിച്ചടിക്കാന്‍ പാടില്ലെന്ന് നിലപാടാണ് സര്‍ക്കാരിനുള്ളത്''

Author : ന്യൂസ് ഡെസ്ക്

കൊല്ലം അഞ്ചാലുംമൂട് വിദ്യാര്‍ഥിയെ മര്‍ദിച്ച കായിക അധ്യാപകനെതിരെ നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ പരിശേധനകള്‍ക്ക് ശേഷം കുട്ടിക്കെതിരെയും നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

അധ്യാപകനെ മര്‍ദിച്ചാലും കുട്ടികളെ തിരിച്ചടിക്കാന്‍ പാടില്ലെന്ന് നിലപാടാണ് സര്‍ക്കാരിനുള്ളത്. ക്യാംപസ് അധ്യാപകരും വിദ്യാര്‍ഥിയും തമ്മില്‍ തല്ലാനുള്ള സ്ഥലമല്ലെന്നും മന്ത്രി പറഞ്ഞു.

കായിക അധ്യാപകന്‍ റാഫിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ശിശുക്ഷേമ സമിതി കുട്ടിയുടെ പരാതി കളക്ടര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. വിദ്യാര്‍ഥി നിലവില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് അഞ്ചാലുംമൂട് സ്‌കൂളില്‍ അധ്യാപകനും വിദ്യാര്‍ഥിയും തമ്മില്‍ അടിപിടിയുണ്ടായത്. അധ്യാപകന്റെ മര്‍ദനത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അധ്യാപകന്‍ വിദ്യാര്‍ഥിയുടെ മൂക്കിടിച്ച് പരത്തുകയും ചെയ്തിരുന്നു. സംഘട്ടനത്തില്‍ അധ്യാപകന്‍ റാഫിക്കും പരിക്കേറ്റിട്ടുണ്ട്.

വിദ്യാര്‍ഥി മറ്റൊരു പെണ്‍കുട്ടിയെ തെറി വിളിച്ചത് അധ്യാപകന്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇരുവരും തമ്മില്‍ കയ്യാങ്കളിയായതെന്ന് അഞ്ചാലുംമൂട് സ്‌കൂളിലെ പ്രധാനധ്യാപകന്‍ പറഞ്ഞു. തലയ്ക്കും മൂക്കിനും സാരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.

SCROLL FOR NEXT