എറണാകുളം: സിറോ മലബാർ സഭയിലെ കുർബാന തർക്കത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടൽ എന്ന ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിലിൻ്റെ പ്രസ്താവനയിൽ സമഗ്ര അന്വേഷണം വേണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത. ആൻഡ്രൂസ് താഴത്തിലിൻ്റെ പ്രസ്താവന ഗൗരവതരമാണ്. ഈ പ്രസ്താവന അതിരൂപതയ്ക്കെതിരെ ദുർവ്യാഖ്യാനം ചെയ്യാൻ ചിലർ ഉപയോഗിക്കുന്നു. പ്രസ്താവനയുടെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുമ്പാകെ തുറന്നു പറയാൻ ആർച്ച് ബിഷപ്പ് തയ്യാറാകണമെന്നും അതിരൂപത ആവശ്യപ്പെട്ടു.
സിറോ മലബാർ സഭയിലെ കുർബാന തർക്കത്തിന്റെ പിന്നിൽ പോപ്പുലർ ഫ്രണ്ട് ഇടപെടലുണ്ടെന്നായിരുന്നു തൃശൂർ അതിരൂപതാ മെത്രാപോലീത്ത ആർച്ച് ബിഷപ്പിന്റെ പ്രസ്താവന. ദീപികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ നേതൃത്വം ഒഴിയുന്ന സമ്മേളനത്തിന് മുന്നോടിയായാണ് ആർച്ച് ബിഷപ്പിന്റെ പ്രത്യേക അഭിമുഖം.
ക്രൈസ്തവർ ഇപ്പോൾ നേരിടുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് സഭയിലെ നിസാര അഭിപ്രായവ്യത്യാസങ്ങളിൽ പോലും ബോധപൂർവം ഇടപെട്ട് ഭിന്നിപ്പുണ്ടാക്കുക എന്നത്. സിറോ മലബാർ സഭയിലെ ആരാധനക്രമ വഴക്കിൽ ചിലരുടെ കുത്സിതമായ ഇടപെടലുണ്ട്. പോപ്പുലർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച് അവരുടെ പദ്ധതികളിൽ ചിലത് സീറോമലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു. കാരണം, ഏറ്റവും സംഘടിച്ചു നിൽക്കുന്ന സഭാ വിഭാഗത്തെ ഭിന്നിപ്പിച്ചും വഴക്കടിപ്പിച്ചും തകർക്കാമെന്ന് അവർ കണക്കുകൂട്ടിയിരുന്നത്- ആർച്ച് ബിഷപ്പിന്റെ വാക്കുകൾ.