തീപിടിത്തമുണ്ടായ ചരക്ക് കപ്പൽ Source: News Malayalam 24x7
KERALA

വാൻ ഹായ് 503ൽ പടർന്ന തീ അണയ്ക്കാനായില്ല: കണ്ടെയ്നറുകളിൽ പൊട്ടിത്തെറിക്ക് സാധ്യത

കടലിൽ പതിച്ച കണ്ടെയ്നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം

Author : ന്യൂസ് ഡെസ്ക്

ബേപ്പൂരിന് സമീപം തീ പിടിച്ച ചരക്ക് കപ്പലിലെ തീ ഇതുവരെ അണയ്ക്കാനായില്ല. കോസ്റ്റ്ഗാർഡിന് കപ്പലിന് സമീപത്തേക്ക് എത്താനാകാത്തതാണ് തിരിച്ചടിയാവുന്നത്. സ്ഫോടക വസ്തുക്കളും കെമിക്കലും ഉൾപ്പെടെയുള്ള കണ്ടെയ്നറുകൾ ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന സാഹചര്യത്തിലാണ്. സിംഗപ്പൂർ കപ്പലിലെ 154 കണ്ടെയ്നറുകളിൽ അസിഡുകളും ഗൺപൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. തനിയെ തീപിടിക്കുന്നത് ഉൾപ്പടെ നാലുതരം രാസവസ്തുക്കൾ കണ്ടെയ്നറുകളിൽ കപ്പലിൽ ഉണ്ടെന്നാണ് അഴീക്കൽ പോർട്ട് ഓഫീസർ അറിയിച്ചത്.

ഡെക്കിലുണ്ടായ പൊട്ടിത്തെറിയെ തുടർന്നാണ് സിംഗപ്പൂർ കപ്പലായ വാൻ ഹായ് 503ൽ ഇന്നലെ രാവിലെയോടെ തീ പടർന്നത്. 22 ജീവനക്കാരിൽ 18 പേരെ രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലായ ഐഎൻഎസ് സൂറത്തിലാണ് ആദ്യം രക്ഷപ്പെടുത്തിയത്. 18 കപ്പൽ ജീവനക്കാരെയും ഇന്നലെ രാത്രിയോടെ മംഗലാപുരത്തെത്തിച്ചു. ആറ് പേരെ എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അതേസമയം കാണാതായ നാല് പേർക്കായുള്ള തെരച്ചിൽ ഇന്നും തുടരും.

കത്തുന്ന കപ്പലിനെ ടോയ് ഡഗ് ഉപയോഗിച്ച് ഉൾകടലിലേക്ക് കൊണ്ടുപോകുന്നുണ്ട്. കരയിലേക്ക് കൂടുതൽ അടുത്ത് അപകടമുണ്ടാകാതിരിക്കാനാണ് ഇത്. കടലിൽ പതിച്ച കണ്ടെയ്നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യത. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളാതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. തീപിടുത്തം ഉണ്ടായ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളിൽ ചിലത് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കോഴിക്കോടിനും കൊച്ചിക്കുമിടയിലായി തീരത്തടിയാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

SCROLL FOR NEXT