
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു. ജൂൺ 10 മുതൽ ജൂലൈ 31ന് അർധരാത്രി വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് ഈ കാലയളവിൽ അനുമതി. തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന സമയത്ത് രാത്രികാലങ്ങളിൽ കടലിൽ പോകാം.
അതേസമയം, ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം നിരോധിച്ചു. വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കരിയര്‍ വള്ളങ്ങള്‍ കൊണ്ടുപോകുന്നതിലും നിയന്ത്രണമുണ്ട്. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരള തീരം വിടണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകള്‍ സംസ്ഥാനത്ത് നിന്ന് മടങ്ങി. ഇത് ഉറപ്പാക്കാൻ കടലിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. അതേസമയം, കൊച്ചിയിൽ അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും കണ്ടെയ്നറുകൾ കടലിൽ മറിഞ്ഞതിന് ശേഷം മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയിലാണ്.