നിലമ്പൂർ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച അനന്ദുവിന് നാടും വീടും നൽകി. അനന്ദുവിൻ്റെ സംസ്കാര ചടങ്ങിലെ കണ്ണീർക്കാഴ്ചകൾ നാടിൻ്റെ ഉള്ളുലച്ചു.
അനന്തു പഠിച്ച മണിമൂളി സികെഎച്ച്എസ്എസിൽ പൊതുദർശനത്തിൽ പങ്കെടുത്ത സഹപാഠികൾ കരച്ചിലടക്കാതെ വിങ്ങിപ്പൊട്ടുകയായിരുന്നു. കരച്ചിലടക്കാൻ വയ്യാതെയാണ് കൂട്ടുകാരും അധ്യാപകരും അനന്ദുവിന് വിട നൽകിയത്.
സ്കൂളിലെ പൊതു ദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലേക്ക് വിലാപയാത്രകയായി കൊണ്ടുവന്നത്. നിരവധി പേരാണ് വീട്ടിലെത്തി സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.
കേരളത്തിൻ്റെ ഉള്ളം കലക്കിയ ദാരുണസംഭവമായിരുന്നു മലപ്പുറം വഴിക്കടവിൽ ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ്, തോട്ടിൽ മീൻ പിടിക്കാൻ പോയ ശേഷം തിരികെ വരുമ്പോഴാണ് പതിനഞ്ചുകാരനായ അനന്ദു ഷോക്കേറ്റ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾക്കും വൈദ്യുതാഘാതമേറ്റിരുന്നു. ഇരുവരും ചികിത്സയിലാണ്. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരാണ് ഇവരെ രക്ഷിച്ചത്. വൈദ്യുതി ലൈനിൽനിന്ന് അനധികൃതമായി കേബിൾ വഴി ബന്ധിപ്പിച്ച കമ്പിയിൽനിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു.
സംഭവത്തിൽ പ്രദേശവാസി കൂടിയായ വീനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി സ്ഥിരമായി വന്യമൃഗങ്ങളെ കെണിവച്ചു പിടിക്കുന്ന ആളെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ സുഹൃത്ത് കുഞ്ഞു മുഹമ്മദിനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രതി സ്ഥിരമായി വന്യമ്യഗങ്ങളെ കെണി വെച്ച് പിടിച്ച് ഇറച്ചി വിൽക്കുന്നയാളാണ് എന്ന് പൊലീസ് പറഞ്ഞു. പന്നിയ്‌ക്ക് വെച്ച വൈദ്യുതി കെണി തന്നെയെന്ന് പ്രതി സമ്മതിച്ചതായി എസ്‌പി അറിയിച്ചു. ഇറച്ചിക്കായുള്ള പന്നിപിടിക്കൽ ഇവിടെ ബിസിനസ് ആണെന്ന് നാട്ടുകാർ പറയുന്നു.
അനധികൃതമായി സ്ഥാപിച്ച വൈദ്യുതിക്കെണിയെ കുറിച്ച് നിരവധി തവണ കെഎസ്ഇബിയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മരണത്തിൽ പ്രതിഷേധം ശക്തമായതോടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
മഞ്ചേരി മെഡിക്കൽ കോളേജിലാണ് അനന്തുവിൻ്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. വയറിൻ്റെ പലയിടത്തായി ഷോക്കേറ്റ് പൊള്ളിയ പാടുകളുണ്ട്. നാട് ഇപ്പോഴും അപ്രതീക്ഷിത ദുരന്തത്തിൻ്റെ ആഘാതത്തിൽ നിന്ന് മുക്തമായിട്ടില്ല.