ഡൽഹി: ഊട്ടോളി രാമൻ എന്ന ആനയെ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി. മാതാ അമൃതാനന്ദമയി മഠത്തിലുണ്ടായിരുന്ന ആനയെ നിലവിൽ കൈവശം വെച്ചിരിക്കുന്നത് ഊട്ടോളി ക്യഷ്ണൻകുട്ടിയിൽ നിന്ന് ഏറ്റെടുക്കാനാണ് നിർദേശം. ആനയെ വാണിജ്യാവശ്യത്തിന് ഉപയോഗിച്ചതിന് ക്യഷ്ണൻകുട്ടി പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.
ആനയുടെ ഉടമസ്ഥത സംബന്ധിച്ച തർക്കം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നിരവധി വർഷങ്ങളായുള്ള നിയമ പോരാട്ടമാണ് ഊട്ടോളി രാമൻ എന്ന ആനയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ നടക്കുന്നത്. മാതാ അമ്യതാനന്ദമയി മഠത്തിൽ നട ഇരുത്തിയ മധുവെന്ന ആനയാണ് പിന്നീട് ഊട്ടോളി രാമനായത് .
ആനയെ തിരികെ മഠത്തിന് നൽകാൻ പരിപാലനം ഏറ്റെടുത്ത കൃഷ്ണൻകുട്ടി തയ്യാറായില്ല. തുടർന്ന് മഠം നിയമ നടപടി സ്വീകരിച്ചു. ആനയുടെ ആരോഗ്യനിലയെ സംബന്ധിച്ച്ഫോറസ്റ്റ് അധികൃതരോട് സുപ്രീംകോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. ആനയെ വാണിജ്യപരമായി ഉപയോഗിക്കരുതെന്ന് കോടതി വിലക്കുകയും ചെയ്തു.
എന്നാൽ പിന്നീടും ആനയെ ഉത്സവങ്ങളിലും മറ്റും പങ്കെടുപ്പിച്ചതിനെതിരെ അമൃതാനന്ദമയി മഠം സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. തുടർന്നാണ് പിഴ അടയ്ക്കാൻ ഉത്തരവിടുകയും ആനയെ കൃഷ്ണൻകുട്ടിയുടെ കസ്റ്റഡിയിൽ നിന്നും കേരള സർക്കാരിൻ്റെ റിഹാബിലിറ്റേഷൻ സെൻ്ററിലേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തത്. കോടതിയിൽ നിലനിൽക്കുന്ന കേസിൻ്റെ ഉത്തരവ് വരുന്നതുവരെ ആനയെ സർക്കാർ പരിപാലിക്കണമെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.