വയനാട്: ജീവനൊടുക്കിയ മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടത്തിൻ്റെ അവസാന പ്രതികരണം പുറത്ത്. തങ്കച്ചന്റെ വീട്ടിൽ തോട്ടയും മദ്യവും വച്ചിട്ടുണ്ടെന്ന വിവരം പൊലീസിന് കൈമാറിയത് താനാണെന്നും എന്നാൽ പ്രാഥമിക അന്വേഷണം നടത്താതെയാണ് തങ്കച്ചനെ അറസ്റ്റ് ചെയ്തതെന്നും ജോസ് നല്ലേടം പറയുന്നു. സാമൂഹ മാധ്യമങ്ങളിൽ നടക്കുന്ന തെറ്റായ പ്രചരണം തന്റെ ചോരയ്ക്ക് വേണ്ടിയാണെന്നും വ്യക്തിഹത്യ സഹിക്കാനാകുന്നില്ലെന്നും പ്രാദേശിക ലേഖന് നൽകിയ പ്രതികരണത്തിൽ ജോസ് നെല്ലേടത്ത് പറയുന്നു.
"ജനജാഗ്രതാ സമിതിയുടെ ഭാഗമായി പൊലീസിന് നേരത്തെയും വിവരം നൽകിയിരുന്നു. എന്നാൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയില്ല. താൻ അഴിമതിക്കാരനാണെന്ന് പ്രചാരണം നടക്കുന്നു. തന്റെ പ്രവർത്തനങ്ങളിൽ അസൂയയുള്ള ആളുകളാണ് ഇതിന് പിന്നിൽ. അനർഹമായ ഒന്നും കൈപ്പറ്റാതെ ആണ് ഇതുവരെ പൊതുപ്രവർത്തനം നടത്തിയത്. വ്യക്തിയെന്ന നിലയിൽ താങ്ങാൻ കഴിയുന്ന കാര്യങ്ങളല്ല നടക്കുന്നത്. മുന്നിലെത്തിയ എല്ലാവരെയും സഹായിച്ചിട്ടുണ്ട്. വലിയ അഴിമതിക്കാരനായി മുദ്രകുത്തുന്നു. 50 ലക്ഷത്തിലധികം സാമ്പത്തിക ബാധ്യതയുണ്ട്", ജോസ് നല്ലേടം.
അതേയമയം, ജോസിനെ തകർക്കാൻ ഗൂഢാലോചന നടന്നുവെന്നും, ഇതിന് പിന്നിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ജോസിന്റെ വളർച്ച പാർട്ടിയിലെ ചിലർക്ക് അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു. ജോസിനെ തകർക്കുക എന്ന ഗൂഢലക്ഷ്യം ചിലർക്കുണ്ടായിരുന്നു. രു വിഭാഗം കോൺഗ്രസ് നേതാക്കൾ തന്നെയാണ് ഇതിന് പിന്നിൽ. തങ്കച്ചനെ യഥാർഥത്തിൽ ട്രാപ്പിൽപ്പെടുത്തിയ ആളെ ഇതുവരെ പിടിച്ചിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. ജോസിൻ്റെ വീട്ടിൽ നിന്ന് പൊലീസ് ഇന്നലെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. അതേയമയം, ജോസ് നെല്ലേടത്തിൻ്റെ സംസ്കാരം ഇന്ന് വൈകിട്ട് നാലരയ്ക്ക് നടക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)