KERALA

ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ? രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ; സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ

നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെ ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത

Author : ലിൻ്റു ഗീത

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റും മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആറാമത്തേയും ബജറ്റുമാണിത്. നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെ ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത. റബറിൻ്റെ താങ്ങുവില വർദ്ധന, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഡിഎകുടിശികയും പെൻഷൻ പരിഷ്ക്കരണം ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്. ബജറ്റിനു മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും. മൂന്നാം വട്ടവും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെ കഴിയുന്നത്ര ജനകീയ പ്രഖ്യാപനങ്ങൾ നടത്താനാണു മന്ത്രി കെ.എൻ. ബാലഗോപാൽ ഒരുങ്ങുന്നത്. നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

പെൻഷൻ വർധനയായിരിക്കും ബജറ്റിലെ പ്രധാന ജനപ്രിയ പ്രഖ്യാപനമെന്നും നിരീക്ഷകർ വിലയിരുത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് 2000 രൂപയാക്കിയ ക്ഷേമപെൻഷൻ ഇത്തവണ 2500 ആക്കുവാനാണ് സാധ്യത. ഇതിന് പുറമേ ദാരിദ്ര്യ നിർമാർജന പദ്ധതികൾ, സ്ത്രീ സുരക്ഷാ പദ്ധതികൾ, റബറിൻ്റെ താങ്ങുവലി വർധിപ്പിക്കൽ, വയോജന ക്ഷേമവും യുവജനങ്ങൾക്കായുള്ള പദ്ധതികളുമെല്ലാം ബജറ്റിൽ ഇടം പിടിച്ചേക്കും. ശമ്പള വർധനയും ബജറ്റിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. പരമ്പരാഗത വ്യവസായം മുതൽ വൻകിട വ്യവസായങ്ങൾ വരെ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റിൽ ഇടംപിടിക്കും. രണ്ട് തെരഞ്ഞെടുപ്പുകളിലെ തോൽവി മറികടക്കടന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആവേശത്തോടെ ഇറങ്ങാൻ എൽഡിഎഫിന് ആവശ്യമായതെല്ലാം കെ.എൻ. ബാലഗോപാലിന്റെ പെട്ടിയിൽ ഉണ്ടാകും.

ഇതിന് പുറമേ നവകേരള ആശയത്തെ പിന്തുണയ്ക്കുന്ന പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയേക്കുവാൻ സാധ്യതയുണ്ട്. കർഷകർക്കായുള്ള പ്രത്യേക പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണ് വിവരം.ലൈഫ് മിഷൻ പദ്ധതിയുടെ അടുത്ത ഘട്ടത്തിനായുള്ള തുകയും ഇത്തവണത്തെ ബജറ്റിൽ വകയിരുത്തും. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ബജറ്റെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും നേരിട്ട കനത്ത തിരിച്ചടി വമ്പൻ പ്രഖ്യാപനങ്ങളിൽ നിന്നും സർക്കാരിനെ പിന്തിരിപ്പിക്കില്ലെന്ന് വേണം കരുതാൻ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ കൈയിലെടുക്കാനുള്ള സുവർണാവസരമായിട്ടായിരിക്കും സർക്കാർ ഈ ബജറ്റിനെ കാണുക എന്ന കാര്യത്തിൽ സംശയമില്ല.

SCROLL FOR NEXT