KERALA

മിനുട്സ് ബുക്കിൽ അവ്യക്തതയില്ല, ദേവസ്വം ബോർഡ് നടപടികൾ സുതാര്യം; കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കും: പി.എസ്. പ്രശാന്ത്

ഉത്തരവ് പരിശോധിച്ച ശേഷം കൃത്യമായ മറുപടി ബോർഡ് നൽകുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ മിനുട്സ് ബുക്കിൽ അവ്യക്തതയില്ലെന്ന് ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ബോർഡ് നടപടികൾ സുതാര്യമാണ്. ബോർഡ് സ്വീകരിച്ച നിലപാടും സുതാര്യമാണ്. 1998 മുതൽ 2025 വരെയുളള കാലഘട്ടങ്ങളിലെ അന്വേഷണം നടത്തണം എന്നത് അന്നത്തേയും എന്നത്തേയും നിലപാട്. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. വിഷയത്തിൽ കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കും. ഉത്തരവ് പരിശോധിച്ച ശേഷം കൃത്യമായ മറുപടി ബോർഡ് നൽകുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ ഹൈക്കോടതിയുടെ വിമർശനം ശ്രദ്ധിച്ചില്ലെന്നായിരുന്നു മന്ത്രി വി.എൻ. വാസവൻ്റെ പ്രതികരണം. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പ്രത്യേക അന്വേഷണ സംഘം എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും വി.എൻ. വാസവൻ പറഞ്ഞു. അന്വേഷണം നടക്കുന്ന കേസിൽ കൂടുതൽ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

സ്വർണക്കൊള്ള കേസിൽ നിലവിലുള്ള ദേവസ്വം ബോർഡിന് പങ്കുണ്ടോ എന്ന സംശയമാണ് ഹൈക്കോടതി ഉന്നയിച്ചത്. തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ മിനുട്സ് ബുക്കിൽ പിശകുണ്ട്. 2025ൽ സ്വർണപ്പാളി കൈമാറിയത് മിനുട്സിൽ രേഖപെടുത്തിയിട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം സമർപ്പിച്ച രണ്ടാമത്തെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മിനുട്സ് ബുക്കിൻ്റെ പകർപ്പ് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു.

SCROLL FOR NEXT