ആലപ്പുഴ: പാർട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടിയെന്ന് വിമർശനം. പാർട്ടി തീരുമാനിച്ചാൽ ആരു ചോദിക്കാൻ എന്ന ഭാവമായിരുന്നു. സഹകരണ ബാങ്കുകളിലെ അഴിമതി ഉൾപ്പടെ തിരിച്ചടിയായെന്നും ജനങ്ങളോട് വിനയത്തിൽ നിൽക്കണമായിരുന്നെന്നും തോമസ് ഐസക് പറഞ്ഞു.
ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്തു വേണമായിരുന്നു സ്ഥാനാർഥികളെ തീരുമാനിക്കാൻ. ജനങ്ങൾ പറയുന്നതെല്ലാം ശരിയാകണമെന്നില്ല, പക്ഷേ അവർ പറയുന്നത് കേൾക്കണം. ആരെങ്കിലും പാർട്ടിയിൽ നിന്നു പോയാൽ സൗകര്യം എന്നു കരുതി. എന്നാൽ വലിയ തിരിച്ചടിയാണ് ഉണ്ടായത്, തോറ്റത് എന്തുകൊണ്ട് എന്നു മനസിലാക്കണം. നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത് ഷോക്ക് ട്രീറ്റ് മെൻ്റ് ആണെന്നും തോമസ് ഐസക് പറഞ്ഞു.
ബിജെപി ഡീൽ എന്ന പ്രാചരണം ജനങ്ങൾ വിശ്വസിച്ചു. നമ്മുടെ ചില വർത്താനങ്ങൾ ആ പ്രചാരണത്തെ സഹായിച്ചിട്ടുണ്ട്. തിരുത്തണം, നമ്മൾ നന്നായി എന്നു ജനങ്ങൾക്ക് ബോധ്യപ്പെടണം. പാർട്ടിയെ ജനങ്ങൾ വെറുത്തിട്ടുമില്ല എഴുതി തള്ളിയിട്ടുമില്ല. ആരും ഫോണിൽ റെക്കോർഡ് ചെയ്യാത്തതു കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും ഐസക് പറഞ്ഞു. ആലപ്പുഴ വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫിസിൻ്റെ ശിലാസ്ഥാപന സമ്മേളനത്തിലായിരുന്നു ഐസകിൻ്റെ തുറന്നു പറച്ചിൽ.