KERALA

"സീബ്രാലൈൻ മുറിച്ചു കടക്കുന്നവരെ പരിഗണിക്കുന്നില്ല"; ഹൈക്കോടതി നിർദേശം കാറ്റിൽ പറത്തി നിയമലംഘനങ്ങൾ തുടരുന്നു

ഹൈക്കോടതി ഉത്തരവ് ഇറങ്ങിയ ശേഷവും സംസ്ഥാനത്തെ അപകടമരണങ്ങളുടെ എണ്ണത്തിൽ കുറവില്ല.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സീബ്രാ ലൈനുകളിലൂടെ റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദേശം പാഴ്‌വാക്ക് ആകുന്നു. നിർദേശങ്ങൾ കാറ്റിൽ പറത്തികൊണ്ടാണ് വാഹനങ്ങൾ റോഡിലൂടെ ചാറിപ്പായുന്നത്. ഉത്തരവ് ഇറങ്ങിയ ശേഷവും സംസ്ഥാനത്തെ അപകടമരണങ്ങളുടെ എണ്ണത്തിൽ കുറവൊന്നും ഇല്ല. സീബ്രാലൈൻ മുറിച്ചു കടക്കുന്ന യാത്രക്കാരെ പരിഗണിക്കാതെ, അതിവേഗത്തിൽ പോകുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

2025 നവംബർ 27 നാണ് സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാരെ പരിഗണിക്കാത്ത ഡ്രൈവർമാർക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ ഇപ്പോഴും വലിയൊരു വിഭാഗം ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിക്കാൻ തയ്യാറാകുന്നില്ല. ഉത്തരവിന് ശേഷവും സംസ്ഥാനത്തുണ്ടായ അപകടങ്ങളും മരണങ്ങളും ഇതിന് ഉദാഹരണമാണ്.

ജനുവരി 15 നാണ് കോഴിക്കോട് മാനാഞ്ചിറയിൽ സീബ്രാലൈൻ മുറിച്ചു കടക്കുകയായിരുന്ന എടച്ചേരിത്താഴം സ്വദേശി ദേവദാസൻ ബസിടിച്ച് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് താമരശേരിയിൽ അമിത വേഗതയിൽ എത്തിയ മിനിലോറി സീബ്ര ലൈനിൽ വെച്ച് ഹോം ഗാർഡിനെ ഇടിച്ചുതെറിപ്പിച്ചത്. സെപ്റ്റംബർ 25നായിരുന്നു കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപം സീബ്രാ ലൈനിൽ വെച്ച് കാർ ഇടിച്ചുതെറിപ്പിച്ച ഉള്ളിയേരി സ്വദേശി വി. ഗോപാലൻ്റെ മരണം.

കുറച്ചു മാസങ്ങൾക്കു മുമ്പാണ് കുറ്റ്യാടി ബസ് സ്റ്റാൻഡിനു മുൻവശം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്നയുവതിയെയും കുട്ടിയെയും സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചത്. മറ്റുള്ളവരുടെ ജീവന് വില കല്പിക്കാതെ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് അപകടത്തിൽ മരിച്ച ദേവദാസിൻ്റെ മകൻ ആവശ്യപ്പെടുന്നു.

മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം 860 കാൽനടയാത്രക്കാർക്കാണ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടമായത്. 2018-ൽ അധികം യാത്രക്കാരാണ് സീബ്രാ ലൈനിലൂടെ മുറിച്ചുകടക്കുമ്പോൾ അപകടത്തിൽ മരിച്ചത്. ജീവൻ നഷ്ടപ്പെട്ട കാൽനടയാത്രക്കാരിൽ 50 ശതമാനം പേരും മുതിർന്ന പൗരന്മാരാണ്. ഇവരിൽ 80 ശതമാനത്തിലധികവും പ്രായമായവരാണെന്നും ഗതാഗത കമ്മീഷണർ വ്യക്തമാക്കിയിരുന്നു.

കമ്മീഷണറുടെ ഉത്തരവിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിർദേശപ്രകാരം നിയമം കർശനമാക്കിയത്. സീബ്രാ ലൈനിലൂടെ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണമെന്നും, അപകടം വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചെങ്കിലും നിയമലംഘനങ്ങൾക്ക് കുറവില്ല.

സംസ്ഥാനത്തുടനീളം അപകടങ്ങളുടെ കണക്കും ഞെട്ടിക്കുന്നതാണ്. മലപ്പുറത്താണ് ഏറ്റവും കുടുതൽ അപകട മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൃശൂരും, കൊല്ലത്തും, കൊച്ചിയിലും കോഴിക്കോടും വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 40ലും മുകളിലാണ്. അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണത്തിലും വൻവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

SCROLL FOR NEXT