കണ്ണൂർ: കരിവെള്ളൂരിൽ സിപിഒ ദിവ്യശ്രീയുടെ കൊലപാതകത്തിൽ പ്രതി ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ. തലശ്ശേരി പ്രിൻസിപ്പൽ സെക്ഷൻ കോടതിയുടേതാണ് വിധി. തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷത്തെ തടവ് ശിക്ഷയും വിധിച്ചു.
2024 ഫെബ്രുവരി 21നാണ് സിവിൽ പൊലീസ് ഓഫീസർ പി. ദിവ്യശ്രീയെ ഭർത്താവ് കെ. രാജേഷ് വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹബന്ധത്തിലെ പ്രശ്നങ്ങളെ തുടർന്ന് പിതാവിനൊപ്പമാണ് 35കാരിയായ ദിവ്യശ്രീ താമസിച്ചിരുന്നത്.
വിവാഹ മോചനക്കേസ് കോടതി പരിഗണിച്ച ദിവസമാണ് രാജേഷ് കോടതിയിൽ നിന്ന് വീട്ടിലെത്തിയ ദിവ്യശ്രീയെ വടിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കാനുള്ള ശ്രമവും നടന്നിരുന്നു. കൊലപാതകത്തിനു ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രാജേഷിനെ ബാറിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.