തൃശൂർ: കൂട്ടത്തോടെ ജീവനൊടുക്കാൻ ശ്രമിച്ച സഹോദരിമാരിൽ ഒരാൾക്ക് ദാരുണാന്ത്യം. മണ്ഡലംകുന്ന് സ്വദേശി സരോജനിയാണ് മരിച്ചത്. ഇവർക്കൊപ്പം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സഹോദരിമാരായ ജാനകിയും ദേവകിയും ഗുരുതരാവസ്ഥയിലാണ്. ഇരുവരെയും വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് അവശനിലയിലായ സഹോദരിമാരെ അയൽവാസികൾ കണ്ടെത്തിയത്. തുടർന്ന് ചെറുതുരുത്തി പൊലീസിനെയും, പഞ്ചായത്ത് മെമ്പറേയും വിവരം അറിയിച്ചു. മെമ്പർ സ്ഥലത്തെത്തിയതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇവർ വർഷങ്ങളായി ഒറ്റക്കാണ് താമസിച്ചിരുന്നത്.
ഇവരുടെ സ്വത്തുക്കൾ ഗുരുവായൂർ ക്ഷേത്രത്തിന് എഴുതിവച്ചിരുന്നു. അതിനുശേഷം ഒരു വർഷത്തോളം ക്ഷേത്രത്തിന് കീഴിലുള്ള ട്രസ്റ്റിൽ താമസിക്കുകയും ചെയ്തിരുന്നു. അതിനിടെ ചില അതൃപ്തി ഉണ്ടായതിനെ തുടർന്ന് തിരികെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെ മൂന്ന് പേരും കടുത്ത മാനസിക പ്രയാസത്തിലായിരുന്നു എന്ന് അയൽവാസികൾ പറഞ്ഞു. കുറിപ്പെഴുതി വച്ചാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് എന്നാണ് ലഭ്യമാകുന്ന വിവരം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)