തൃശൂർ: കുതിരാനിൽ വീണ്ടും കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ഒരാഴ്ചക്കിടിയിൽ നിരവധി തവണ ജനവാസ മേഖലകളിൽ ഇറങ്ങിയ കാട്ടാന ആളുകളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയാണ്. വനം വകുപ്പും മുൻ വനം മന്ത്രി എ.കെ. ശശീന്ദ്രനും നൽകിയ ഉറപ്പ് പാലിക്കാതായതോടെ ഈ മേഖലയിലെ ജനങ്ങൾ കാട്ടാന ശല്യത്താൽ വലയുകയാണ്. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
പീച്ചി-വാഴാനി വനമേഖലയോട് ചേർന്ന് കിടക്കുന്ന തൃശൂർ പാണംഞ്ചേരി പഞ്ചായത്തിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടാനകൾ സ്വൈര്യ വിഹാരം നടത്തുകയാണ്. ജനവാസ മേഖലയിൽ ഇറങ്ങി നിരന്തരം ഭീതി പരത്തുന്ന കൊമ്പൻ വൻ കൃഷിനാശമാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രമുണ്ടാക്കിയത് എന്ന് പ്രദേശവാസികൾ പറഞ്ഞു.
കുതിരാൻ, കൊമ്പഴ, രാമൻച്ചിറ, ഇരുമ്പ്പാലം, കരടിക്കുണ്ട്, കിഴക്കേ രാമൻച്ചിറ, കള്ളക്കുന്ന്, വാണിയംമ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് ആന ശല്യം അതിരൂക്ഷമായി തുടരുന്നത്. വീടുകൾക്ക് അടുത്തേക്ക് പോലും നിരന്തം എത്തുന്ന ആനയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ നവംബറിൽ പ്രതിഷേധം ശക്തമായപ്പോൾ സ്ഥലത്തെത്തിയ മുൻ വനം മന്ത്രി പല ഉറപ്പുകൾ നൽകി മടങ്ങിയെങ്കിലും ഇതുവരെ തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.
കുങ്കിയാനകളെ എത്തിച്ചും എഐ ക്യാമറകൾ ഉപയോഗിച്ചും നേരത്തെ മേഖലയിൽ വനം വകുപ്പ് നിരീക്ഷണം നടത്തിയിരുന്നു. എന്നാൽ അതിന് ശേഷം ദൗത്യം ഉപേക്ഷിച്ച് മടങ്ങി. ഫെൻസിങ് സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. പക്ഷേ മാസങ്ങൾ പിന്നിട്ടിട്ടും നടപടികൾ എങ്ങുമെത്തിയിട്ടില്ല.
പാണംഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡായ വാണിയംമ്പാറയിലെ 180 കുടുംബങ്ങളാണ് കാട്ടാന ശല്യത്താൽ നിരന്തരം ബുദ്ധിമുട്ടുന്നത്. കുതിരാൻ മുതൽ കള്ളക്കുന്ന് വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്ത് ഫെൻസിങ് സ്ഥാപിച്ചാൽ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാം. എന്നാൽ അതിനുള്ള നടപടികളും എങ്ങുമെത്താത്തതിനാൽ മേഖലയിൽ നിരന്തരം ശല്യമുണ്ടാക്കുന്ന ആനയെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.