KERALA

തൃശൂര്‍ പൂരം ഇത്തവണ വെടിക്കെട്ടില്ലാതെ; ആചാരപരമായ ആഘോഷം മാത്രം

ദേവസ്വം ബോര്‍ഡ് പ്രതിനിധികളും മന്ത്രിമാരടക്കം സ്വീകരിച്ച നിലപാടിനോട് അനുകൂലമായി പ്രതികരിക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍: പൂരം വെടിക്കെട്ടില്ലാതെ ആചാരപരമായ ആഘോഷം മാത്രമായി നടത്താന്‍ തീരുമാനം. കുടമാറ്റം ചെറിയ രീതിയില്‍ നടത്താനും തൃശൂര്‍ കളക്ടറ്റേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. മന്ത്രിമാരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും മന്ത്രിമാരടക്കം സ്വീകരിച്ച നിലപാടിനോട് അനുകൂലമായി പ്രതികരിക്കുകയായിരുന്നു.

കുടമാറ്റത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകള്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. കുടകളുടെ എണ്ണവും കുറയ്ക്കും. കുടമാറ്റം 15 മിനുട്ടായും കുറയ്ക്കും. വെടിക്കെട്ടിന് പകരമായി ആചാരത്തിന്റെ ഭാഗമായി ഒരു കതിന മാത്രം പൊട്ടിക്കാനാണ് തീരുമാനം. അതേസമയം മേളത്തിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ടാകില്ല.

അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച പത്ത് പേരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെടിക്കെട്ട് പുരയുടെ ലൈസന്‍സ് ഉടമയായ സതീഷ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.

അപകടത്തില്‍ മരിച്ച 10 പേരില്‍ എട്ടു പേരുടെയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. അപകട സ്ഥലത്ത് നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. അതിനുള്ള നടപടികള്‍ ഇന്നും തുടരും.

SCROLL FOR NEXT