KERALA

ടിപ്പർ ലോറി ബസ്‌ സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; കൊല്ലത്ത് മൂന്ന് പേർക്ക് ദാരുണാന്ത്യം

അപകടകാരണം ടിപ്പർ ലോറിയുടെ അമിത വേഗതയെന്ന് പ്രാഥമിക വിവരം.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ടിപ്പർ ലോറി ബസ്‌ സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. സ്വകാര്യ കോളേജ് അധ്യാപകന്‍ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിപ്, അജയകുമാർ (50) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കിലാണ് സംഭവം. ലോറി ഡ്രൈവറെയും ക്ലീനറെയും വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

മണ്ണ് കയറ്റിവന്ന ലോറിയാണ് അപകടത്തിനിടയാക്കിയത്. ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. രാവിലെ 7.15ഓടു കൂടിയാണ് അപകടം നടന്നത്.

ബസ് സ്റ്റോപ്പിന് സമീപം 12ഓളം പേരുണ്ടായിരുന്നു. ഇതിൽ എട്ട് പേരാണ് അപകടത്തിൽപ്പെട്ടത്. അതിൽ ഒരാൾ വിദ്യാർഥി അല്ലായിരുന്നു എന്ന് ദൃക്‌സാക്ഷി പറഞ്ഞു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അഞ്ച് പേരാണ് ചികിത്സയിലുള്ളത്. രണ്ട് പേര്‍ താലൂക്ക് ആശുപത്രിയിലും മൂന്ന് പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ളവരുടെ പരിക്ക് നിസാരമാണ്.

എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ്‌ സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ടിപ്പർ ലോറിയുടെ അമിത വേഗതയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക വിവരം.

SCROLL FOR NEXT