പത്തനംതിട്ട: കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ റാന്നിയിലെ വ്യാപാര സ്ഥാപന ഉടമകൾ ദുരിതത്തിൽ. പ്രളയത്തിൽ മുങ്ങിയ വ്യാപാരസ്ഥാപനങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ വ്യാപാരികൾക്ക് ലഭിച്ചിട്ടില്ലെന്നാണ് പരാതി.
അടിയന്തര ധനസഹായമായി പ്രഖ്യാപിച്ച 10,000 രൂപ പോലും ഇതുവരെ വ്യാപാരികളുടെ കൈകളിലെത്തിയിട്ടില്ല. ശുചീകരണ പ്രവർത്തന സമയത്ത് ലഭിക്കുമെന്ന സർക്കാർ വാഗ്ദാനം പാഴ് വാക്കായെന്ന് വ്യാപാരികൾ ആരോപിച്ചു. ഇതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തിയിട്ടുണ്ട്.
എത്രയും വേഗം കണക്കെടുപ്പ് പൂർത്തിയാക്കി അടിയന്തര ധനസഹായം അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം ആവശ്യപ്പെട്ടു. പ്രളയം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ഇതുവരെ കണക്കെടുപ്പ് പൂർത്തിയാക്കിയിട്ടില്ലെന്നാണ് പരാതി. ചില വ്യാപാരികൾ സ്വന്തം ചെലവിലാണ് കടകൾ വൃത്തിയാക്കിയത്.
വെള്ളപ്പൊക്കമുണ്ടായി ഒരുമാസം കഴിഞ്ഞിട്ടും പല വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയെന്നാണ് വ്യാപാരികൾ പറയുന്നത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ ജീവിതം ചോദ്യചിഹ്നമാകുമെന്നും കടയുടമകൾ പറഞ്ഞു.