തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുടെ പശ്ചാത്തലത്തിൽ സ്പോണ്‍സര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ പൊളിച്ചെഴുതി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇനി മുതല്‍ സന്നിധാനത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുക കോര്‍പറേറ്റ് കമ്പനികളുടെയും പ്രമുഖ സ്ഥാപനങ്ങളുടെയും സ്പോണ്‍സര്‍ഷിപ്പ് മാത്രം.
അന്നദാന ഫണ്ടിലേക്ക് മാത്രം വ്യക്തി കേന്ദ്രീകൃത സംഭാവനകള്‍ അനുവദിക്കും. സ്പോൺസർഷിപ്പ് നൽകാൻ താൽപ്പര്യമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ സമർപ്പിക്കുന്ന അപേക്ഷകൾ ദേവസ്വം വിജിലൻസ് പരിശോധിക്കും. ഇന്ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും .
മുൻപ് പല വ്യക്തികളിൽ നിന്നും പണം സ്പോൺസർഷിപ്പ് ഇനത്തിൽ വാങ്ങിയിരുന്നു. പിന്നീട് ഇവർ ക്ഷേത്രത്തിലെ പല കാര്യങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. ഇതാണ് ശബരിമല സ്വർണക്കൊള്ളയിലേക്ക് നയിച്ചതെന്നാണ് നിലവിലെ ദേവസ്വം ബോർഡിൻ്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെയാണ് ബോർഡ് സ്പോൺസർഷിപ്പിൽ മാറ്റം വരുത്താൻ ഒരുങ്ങുന്നത്.
ഇതു കൂടാതെ ശബരിമലയിലെ മുറികൾ ഓൺലൈനിലൂടെ ബുക്കിങ് ആരംഭിക്കാനും ഇന്നത്തെ യോഗത്തിൽ തീരുമാനമെടുത്തേക്കുമെന്നും സൂചനയുണ്ട്. ആവശ്യത്തിനുള്ള മുറികൾ മാറ്റിവച്ചിട്ട്, ബാക്കിയുള്ളവ ഓൺലൈനിലൂടെ വാടകയ്ക്ക് കൊടുക്കുന്ന രീതിയിലാവും ക്രമീകരിക്കുക. മുൻ വർഷങ്ങളിൽ പല വ്യക്തികളും മുറികൾ വർഷങ്ങളോളം കൈവശം വച്ചിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് നീക്കം.