തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനാണ് സാധ്യത. അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആലപ്പുഴ ചെങ്ങന്നൂരിൽ വെള്ളക്കെട്ടിൽ വീണ യുവാവാണ് മരിച്ചത്. പാണ്ടനാട് സ്വദേശി ശിവദാസ് ആണ് മരിച്ചത്. പാർക്ക് ചെയ്തിരുന്ന വാഹനം വെള്ളക്കെട്ടിൽ ആണോ എന്ന് അറിയാനായിരുന്നു ഇയാൾ ഇന്നലെ രാത്രിയിൽ പോയത്. ഇന്ന് രാവിലെ വെള്ളക്കെട്ടിൽ വീണ് കിടക്കുന്ന നിലയിലാണ് ശിവദാസിൻ്റെ മൃതദേഹം കണ്ടെത്തിയത്.
മണർകാടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മണർകാട് പറമ്പുകര സ്വദേശി ശരണിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകി പോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
രാജഗിരിയിൽ കാണാതായ രാജേഷിനായി കാര്യങ്കോട് പുഴയിൽ തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടെയാണ് രാജേഷിനെ കാണാതായത്. പേരാവൂർ തൊണ്ടിയിൽ പാലത്തിന് സമീപം കാണാതായ ഹനീഫയെയും കണ്ടെത്താനായില്ല. വയനാട്ടിൽ നിന്നുള്ള 12 അംഗ തുർക്കി സംഘവും തിരച്ചിൽ നടത്തുകയാണ്.