ജി.സുധാകരനെതിരെ യു. പ്രതിഭ 
KERALA

"കായംകുളത്ത് തോൽപ്പിക്കണമെന്ന് പലരെയും വിളിച്ച് പറഞ്ഞു"; ജി.സുധാകരനെതിരെ യു. പ്രതിഭ

2021ൽ ജി. സുധാകരൻ സ്ഥാനാർഥി അല്ലാതിരുന്നിട്ടും പണം പിരിച്ചുവെന്ന് പ്രതിഭ ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനെതിരെ ജില്ലാ കമ്മിറ്റിയിൽ യു. പ്രതിഭ. എല്ലായിടത്തും നിന്നാൽ ജയിക്കാൻ ഇയാൾ കുട്ടിച്ചാത്തനാണോ എന്ന് യു. പ്രതിഭ ചോദിച്ചു. കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് പലരെയും ഫോണിൽ വിളിച്ചു പറഞ്ഞു.

അമ്പലപ്പുഴയിലും ഇതേ പണി ചെയ്തു. 2021ൽ ജി. സുധാകരൻ സ്ഥാനാർഥി അല്ലാതിരുന്നിട്ടും പണം പിരിച്ചുവെന്നും പ്രതിഭ ആരോപിച്ചു. ഈ കണക്ക് പാർട്ടിക്ക് നൽകിയിട്ടില്ല. എന്നിട്ടും പാർട്ടി ഈ വിവരം ജനങ്ങളോട് മറച്ചുവച്ചു.

അതിൻ്റെ പ്രതിഫലമാണ് സുധാകരൻ തന്നതെന്നും അവർ പറഞ്ഞു. പിണറായി വിജയന് വേണ്ടി അംഗങ്ങൾ രണ്ട് തട്ടിലായി. ഒരു വിഭാഗം ഇന്നും പാർട്ടി സെക്രട്ടറിയെയും പിണറായി വിജയനെയും വിമർശിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ പഴിയും പിണറായിക്ക് നൽകുന്നത് ശരിയല്ലെന്ന് മറ്റൊരു വിഭാഗവും പറഞ്ഞു.

കളി തോറ്റാൽ ക്യാപ്റ്റന് മാത്രമല്ല കുറ്റം, ടീമിന് മുഴുവൻ ഉത്തരവാദിത്തമുണ്ട്. ആലപ്പുഴയിൽ സംഘടന പ്രവർത്തനം ദുർബലം. ബ്രാഞ്ച് കമ്മികൾ പോലും ചേരുന്നില്ല എന്നും പ്രതിഭ വിമർശനം ഉന്നയിച്ചു.

ആലപ്പുഴ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലും ജി. സുധാകരനെതിരെ വിമർശനം ഉയർന്നിരുന്നു. സുധാകരൻ കോൺഗ്രസിൻ്റെയും ബിജെപിയുടെയും കോടാലിയാണ്. കിട്ടിയ എംഎൽഎ പദവി ഉപയോഗിച്ച് സിപിഐഎമ്മിനെയും നേതാക്കളെയും കരി വാരിത്തേക്കുകയാണ്. സിപിഐഎമ്മിൻ്റെ ചോരയും നീരും ഊറ്റി വളർന്ന് സകല സ്ഥാനമാനങ്ങളും നേടിയെടുത്തു.

നാല് വെള്ളിക്കാശിന് പാർട്ടിയെ ഒറ്റുക്കൊടുത്തുവെന്നും സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. ഓരോ ദിവസവും പാർട്ടി നേതാക്കളെ പുലഭ്യം പറയുകയാണ് ജി. സുധാകരൻ. ഇത് ശരിയല്ലെന്നും നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

SCROLL FOR NEXT