

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയത തിമര്‍ത്താടി എന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിൻ്റെ പരാമർശം അപകടകരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരി. തോല്‍വി ആത്മവിമര്‍ശനമായി ഉള്‍ക്കൊള്ളാന്‍ സിപിഐഎമ്മിന് കഴിയണം. പാര്‍ട്ടി സെക്രട്ടറി ഭാഷ ശരിയാക്കിയത് കൊണ്ടോ ശരീര ഭാഷ നന്നാക്കിയത് കൊണ്ടോ പാര്‍ട്ടി രക്ഷപ്പെടാന്‍ പോകുന്നില്ല.
സമീപനങ്ങളിലും നയങ്ങളിലും തിരുത്തല്‍ വേണം. സിപിഐഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടെന്നും റസാഖ് പാലേരി പറഞ്ഞു. തെരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടിയെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഇന്ന് ആരോപിച്ചിരുന്നു.
മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും തെരഞ്ഞെടുപ്പിൽ മതം നോക്കി വോട്ട് ചെയ്യാൻ പറഞ്ഞിരുന്നു. മതവും പള്ളിയും നോക്കി വോട്ട് ചെയ്യണമെന്ന് ഇരുവരും പ്രചരിപ്പിച്ചുവെന്നും രാഗേഷ് കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയുമായാണ് റസാഖ് പാലേരി രംഗത്ത് വന്നത്.