കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ നഴ്സിംഗ് സംഘടനാ നേതാവ് ജാസ്മിൻ ഷായുടെ1.44 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. യുഎൻഎ പ്രസിഡന്റായിരുന്ന കാലത്തെ സാമ്പത്തിക തിരിമറിയിലാണ് നടപടി. അംഗത്വ ലെവിയും സംഘടനാ ഫണ്ടും ദുരുപയോഗിച്ചെന്നാണ് കണ്ടെത്തൽ. കള്ളപ്പണനിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജാസ്മിൻ ഷാ, ഭാര്യ, മറ്റ് ഭാരവാഹികൾ എന്നിവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. നഴ്സുമാരിൽ നിന്നും മാസവരിയായും നിയമപോരാട്ടത്തിനും വേണ്ടി പിരിച്ചെടുത്ത പണം പ്രതികൾ ഫ്ലാറ്റ് വാങ്ങാനും കാറുകൾ വാങ്ങാനും വകമാറ്റി ഉപയോഗിച്ചു എന്നാണ് ഇഡിയുടെ റിപ്പോർട്ട്. കേസിൽ അന്വേഷണം തുടരുകയാണെന്നും ഇഡി അധികൃതർ വ്യക്തമാക്കി.
യുഎൻഎയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് നേരത്തേ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. ജാസ്മിൻ ഷാ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. സംഘടനാ പ്രവർത്തനത്തിന് വേണ്ടി പിരിച്ചതിൽ നിന്നു 1.80 കോടി രൂപ തട്ടിപ്പ് നടത്തിയെന്നായിരുന്നു ക്രൈബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്.