തിരുവനന്തപുരം: വിസ്മയം തീർക്കാൻ പ്രായമുള്ളവരെ തേടി ഇറങ്ങിയിരിക്കുകയാണ് എന്ന എം.വി. ഗോവിന്ദൻ്റെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി, സതീശൻ. പ്രായമായവർ എന്താ മോശക്കാരാണോ എന്ന് ചോദിച്ച സതീശൻ, എം.വി. ഗോവിന്ദൻ പറഞ്ഞത് പിണറായിയെ കുറിച്ചായിരിക്കും എന്നാണ് പറഞ്ഞത്. പിണറായി മാറാൻ സമയമായി എന്നാകും ഉദ്ദേശിച്ചത് എന്നും സതീശൻ പറഞ്ഞു.
കെ.എം. മാണി ഫൗണ്ടേഷന് സ്ഥലം അനുവദിച്ചതിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും, അതിന് നിമിത്തമാകാൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷമുണ്ടെന്നും സതീശൻ പറഞ്ഞു. 10 കൊല്ലം ആയിട്ടും കൊടുക്കാത്തത് ഇപ്പോൾ കൊടുത്തല്ലോ, അപമാനിക്കാൻ ശ്രമിച്ചവർ തന്നെ സ്ഥലം അനുവദിച്ചൂ എന്നതും സതീശൻ ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെയും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. സത്രീകളെ ആര് അപമാനിച്ചാലും, അവർ പാർട്ടിയിൽ ഉണ്ടാകില്ലെന്ന മുന്നറിയിപ്പും പ്രതിപക്ഷ നേതാവ് നൽകി. അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. അങ്ങനെയുള്ളവർക്ക് താക്കീത് നൽകുമെന്നും സതീശൻ വ്യക്തമാക്കി.
ഷാനിമോൾ ഉസ്മാൻ സിപിഐഎമ്മിലേക്ക് എന്ന് എകെജി സെൻ്ററിൽ നിന്ന് വാർത്ത നൽകുന്നു. പിതാവ് മരിച്ചതിനാൽ ഷാനി മോൾ വീട്ടിലിരിക്കുകയാണ്. എന്നിട്ടും അവർക്കെതിരെ ഓരോ ആരോപണങ്ങൾ ഉന്നയിക്കുന്നു. തനിക്കെതിരെയും ഓരോ കാർഡുകൾ അടിച്ചിറക്കുന്നു. അതിൽ തനിക്ക് പരാതി ഇല്ലെന്നും, നെഗറ്റീവ് ആണേലും അതും ഒരു പബ്ലിസിറ്റിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എകെജി സെൻ്ററിൽ നിന്ന് ഇതൊക്കെ നിയന്ത്രിക്കുന്നവരെ നമുക്കറിയാം എന്നു പറഞ്ഞപ്പോൾ, ഉടനെ ഒരാൾ രംഗപ്രവേശനം ചെയ്തു. ഇത് തന്നെ ഉദ്ദേശിച്ചാണ് തന്നെ മാത്രം ഉദ്ദേശിച്ചാണ്, എന്ന് പറഞ്ഞാണ് അയാൾ രംഗത്തെത്തിയതെന്നും സതീശൻ കൂട്ടിച്ചേർത്തു.