കണ്ണൂർ: പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഐഎം അച്ചടക്ക നടപടിയെടുത്തനിന് പിന്നാലെ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ. ഇത് പ്രതീക്ഷിച്ച നടപടിയാണെന്നും പുറത്താക്കിയാലും പാർട്ടിയിലെ അപചയങ്ങളെക്കുറിച്ച് തുറന്ന് പറയുമെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
പ്രവർത്തക യോഗം വിളിച്ചുചേർത്തത് തന്നെ നടപടി തീരുമാനിച്ചാണ്. പാർട്ടി സംഘടനാരീതി അനുസരിച്ച് പാർട്ടിക്ക് അകത്ത് പ്രശ്നം ഉന്നയിച്ചിട്ടും പ്രയോജനമുണ്ടായില്ല. ഇത് മനസിലാക്കിയാണ് ജനങ്ങളോട് തുറന്ന് പറഞ്ഞത്. ഒരു പാർട്ടിയിലേക്കും പോകാന്‍ ഉദ്ദേശ്യമില്ല. എവിടെയും പോകുന്നില്ലെന്നും വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
ഫണ്ട് തട്ടിപ്പ് ആരോപണത്തിന് പിന്നാലെ വി. കുഞ്ഞികൃഷ്ണനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കാനാണ് ജില്ലാ സെക്രട്ടേറിയേറ്റ് ചേർന്ന് തീരുമാനിച്ചത്. നാളെയാണ് ഔദ്യോഗിക പ്രഖ്യാപനം. അതേസമയം, രക്തസാക്ഷി ഫണ്ടിൽ നിന്നും പണം നഷ്ടമായിട്ടില്ലെന്നും രു നയാപൈസ വഞ്ചിക്കാനോ തട്ടിക്കാനോ ആരെയും അനുവദിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. തിരുത്താനെന്ന പേരിൽ പാർട്ടിയെ തകർക്കാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിച്ചതെന്ന് എം.വി. ജയരാജനും പറഞ്ഞു.