വി. ശിവന്‍കുട്ടി Source: V Sivankutty/ Facebook
KERALA

"ആ പാരഡി പാട്ടൊന്ന് മാറ്റിയാലോ...!"സ്വർണക്കൊള്ളയിൽ അടൂര്‍ പ്രകാശിൻ്റെ ചോദ്യം ചെയ്യലിന് പിന്നാലെ പരിഹാസവുമായി വി. ശിവന്‍കുട്ടി

ആ പാരഡി പാട്ടൊന്ന് മാറ്റിയാലോ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തതിന് പിന്നാലെ യുഡിഎഫിനെ പരിഹസിച്ച് വി. ശിവന്‍കുട്ടി. ആ പാരഡി പാട്ടൊന്ന് മാറ്റിയാലോ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

സ്വർണക്കൊള്ളയിലെ എസ്ഐടി അന്വേഷണത്തെപ്പറ്റി ഹൈക്കോടതി പറഞ്ഞിട്ട് പോലും ബോധ്യപ്പെടാത്ത ഒരാളെ ഉള്ളൂ, അത് കേരളത്തിലെ പ്രതിപക്ഷ നേതാവാണ്. ദേവസ്വം മന്ത്രി ആയിപ്പോയത് കൊണ്ട് വാസവൻ രാജിവെക്കണം എന്നാണ് നിയമസഭയിൽ പ്രതിപക്ഷം പറയുന്നതെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സ്വർണക്കൊള്ള ആരംഭിച്ചത് മുതൽ കേൾക്കുന്ന പേരാണ് അടൂർ പ്രകാശ് എംപിയുടേത്. പോറ്റി അടൂർ പ്രകാശിന് സമ്മാനങ്ങൾ കൈമാറിയതടക്കമുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ ഇത്രയധികം സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ എന്തിനാണ് പ്രതികൾ എത്തിയത്. ഈ അവസരത്തിൽ അടൂർ പ്രകാശും ഒപ്പം ഉണ്ടായിരുന്നു എന്നും ശിവൻകുട്ടി വ്യക്തമാക്കി.

വാസവൻ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത് പോലെ യുഡിഎഫിൻ്റെ കൺവീനർ സ്ഥാനത്ത് നിന്നുള്ള രാജി അടൂർ പ്രകാശിനോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമോ എന്നും ശിവൻകുട്ടി ചോദിച്ചു. കോന്നിയിൽ അടൂർ പ്രകാശ് മത്സരിച്ചാൽ അയ്യപ്പൻ കൈകാര്യം ചെയ്തുകൊള്ളും. കേസിൽ സോണിയ ഗാന്ധിയോട് കാര്യങ്ങൾ ആരായാമല്ലോ. വിവരം ചോദിച്ചറിയുന്നതിനോട് ഒരു തെറ്റുമില്ല. ഹൈക്കോടതി നിയോഗിച്ച അന്വേഷണ സമിതി വിവരങ്ങൾ തേടുന്നതിൽ ഒരു തെറ്റുമില്ലെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

ഇന്ന് രാവിലെയാണ് എസ്ഐടി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. അടൂർ പ്രകാശിനൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയെയും എസ്ഐടി ചോദ്യം ചെയ്യുന്നുണ്ട്. അടൂർ പ്രകാശിൻ്റെ മൊഴിയിൽ വ്യക്തത വരുത്താനാണ് പോറ്റിയെ ചോദ്യം ചെയ്യാൻ എസ്ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.

SCROLL FOR NEXT