വി. ശിവൻകുട്ടി, ന്യൂസ് മലയാളത്തിന് ലഭിച്ച രേഖകൾ Source: Facebook
KERALA

ന്യൂസ് മലയാളം ഇംപാക്ട് | വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം: ഗൗരവമായി പരിശോധിക്കുമെന്ന് വി. ശിവൻകുട്ടി

പരാതി ഉള്ളവർക്ക് സർക്കാരിനെ അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റുപയോഗിച്ച് നിയമനം നടത്തിയെന്ന ന്യൂസ് മലയാളം വാർത്തയിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. സംഭവം ഗൗരവമായി പരിശോധിക്കുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നത് സാമൂഹിക നീതി വകുപ്പാണ്. വിദ്യാഭ്യാസ മേഖലയിലാണ് നിയമനം കൂടുതലായി നടക്കുന്നത്. പരാതി ഉള്ളവർക്ക് സർക്കാരിനെ അറിയിക്കാമെന്നും വിഷയം ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വ്യാജ ഭിന്നശേഷി സർട്ടിഫക്കറ്റ് ഉപയോഗിച്ച് നിയമനങ്ങൾ നടക്കുന്നുവെന്ന വാർത്ത ആദ്യം പുറത്തുകൊണ്ടുവന്നത് ന്യൂസ് മലയാളമാണ്. കോഴിക്കോട് കുറ്റ്യാടി, വടകര എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘത്തിൽ നിന്നുമാണ് പലരും വ്യാജ സർട്ടിഫിക്കറ്റുകൾ നേടിയത്. ഇവരിൽ പകുതിപ്പേരും കോഴിക്കോടിന്റെയും കണ്ണൂരിന്റെയും മലയോര മേഖലകളിലെ സ്കൂളുകളിൽ നിയമനം നേടിയിട്ടുമുണ്ട്. അടിമുടി ക്രമക്കേട് വ്യക്തമാക്കുന്ന രേഖകളും ന്യൂസ്‌ മലയാളത്തിന് ലഭിച്ചിരുന്നു.

കണ്ണൂരിന്റെ മലയോര മേഖലയിലെ ഒരു സ്കൂളിൽ നിയമനം നേടിയ അധ്യാപികയ്ക്ക് തട്ടിപ്പ് സംഘം തയ്യാറാക്കി നൽകിയ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റിൽ, അധ്യാപികക്ക് 40% കാഴ്ച പരിമിതി ഉണ്ട്. പക്ഷേ അധ്യാപിക സ്കൂളിലേക്ക് ജോലിക്കായി എത്തുന്നത് ഇരുചക്ര വാഹനം ഓടിച്ചാണ്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഒപ്പിട്ട് അനുമതി നൽകിയ ഈ ഭിന്നശേഷി സർട്ടിഫിക്കറ്റ് 2023 ഒക്ടോബറിലാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

എന്നാൽ ഇതേ അധ്യാപികയുടെ കെ ടെറ്റ് എലിജിബിലിറ്റി സർട്ടിഫിക്കറ്റിൽ 2020ൽ പുറപ്പെടുവിച്ചിട്ടുള്ള ഈ സർട്ടിഫിക്കറ്റിൽ അധ്യാപിക ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതായത് ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും മൂന്ന് വർഷം മുൻപ് ലഭിച്ച കെ ടെറ്റ് സർട്ടിഫിക്കറ്റിലാണ് അധ്യാപിക ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

അനധികൃത നിയമനം നേടിയതിന് ശേഷം ഇതേ അധ്യാപിക തട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരിയായി പ്രവർത്തിക്കുന്നതായും ന്യൂസ്‌ മലയാളം അന്വേഷണത്തിൽ വ്യക്തമായി. വ്യാജ സർട്ടിഫിക്കറ്റുകൾ ചമച്ച് നിയമനങ്ങൾ നടത്തുമ്പോൾ സ്കൂളുകളിൽ ഒപ്പിട്ട് വാങ്ങുന്ന സത്യവാങ്മൂലമാണിത്. നിയമനത്തിൽ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേട് കണ്ടെത്തിയാൽ നടപടി സ്വീകരിക്കാൻ തയ്യാറെന്ന് സത്യാവങ്മൂലത്തിൽ ഉറപ്പ് നൽകുന്നു. ക്രമക്കേട് കണ്ടെത്തിയാൽ സ്കൂളുകൾക്ക് കൈ കഴുകാം എന്ന് സാരം.

ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയ പലരുടെയും പഠന കാലയളവിലെ സർട്ടിഫിക്കറ്റുകളിലോ മറ്റ് രേഖകളിലോ ഇവർ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ആളാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

അനർഹർ നുഴഞ്ഞുകയറുമ്പോൾ പട്ടികക്ക് പുറത്തുപോകേണ്ടി വരുന്ന നിരവധി അർഹരുണ്ട്. ജന്മനാ 75% കാഴ്ച പരിമിതി ഉള്ള അരവിന്ദൻ , 100% കാഴ്ച പരിമിതി ഉള്ള അബ്ദുൾ റസാഖ്, ഗിരീഷ് എന്നിവർ ഈ തട്ടിപ്പിനെതിരെയുള്ള പോരാട്ടത്തിലാണ്. 60 ശതമാനവും 80 ശതമാനവുമെല്ലാം കാഴ്ച്ച പരിമിതി ഉള്ളവരെന്ന് ഭിന്നശേഷി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളവർ ജോലിക്കായി എത്തുന്നത് ഇരുചക്ര വാഹനം ഓടിച്ചാണ്. നൂറുകണക്കിന് അർഹർ പട്ടികക്ക് പുറത്ത് നിൽക്കുമ്പോഴാണ് തട്ടിപ്പിലൂടെ അനർഹർ നിയമനം നേടുന്നത്. ഭിന്നശേഷി നിയമനം നേടിയരെക്കുറിച്ച് നിശ്ചിത ഇടവേളകളിൽ അന്വേഷണം നടത്തണം എന്നാണ് പരാതിക്കാരുടെ ആവശ്യം.

SCROLL FOR NEXT