KERALA

ശ്രീക്കുട്ടിയുടെ തുടർചികിത്സ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയ ശേഷം സർക്കാർ സഹായം നൽകുന്നത് ആലോചിക്കുമെന്ന് വി. ശിവൻകുട്ടി

ന്യൂസ് മലയാളം ലീഡേഴ്സ് മോർണിങ്ങിലായിരുന്നു വി. ശിവൻകുട്ടിയുടെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുര: വർക്കലയിൽ ട്രെയ്നിൽ നിന്ന് മദ്യപൻ തള്ളിയിട്ടതിനെ തുടർന്ന് പരിക്കേറ്റ ശ്രീക്കുട്ടിയുടെ തുടർചികിത്സയ്ക്കായി സർക്കാരിന് എന്ത് ചെയ്യാൻ കഴിയും എന്ന് പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയ ശേഷം സർക്കാർ സഹായം നൽകുന്നത് ആലോചിക്കുമെന്നും ന്യൂസ് മലയാളം ലീഡേഴ്സ് മോർണിങ്ങിൽ ശിവൻകുട്ടി പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിലാണ് ട്രെയിൻ യാത്രയ്ക്കിടെ വർക്കലയിൽ വച്ച് ശ്രീക്കുട്ടിയെ മദ്യപൻ ചവിട്ടി താഴേക്കിട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണത്തോട് മല്ലടിച്ചുകൊണ്ട് ചികിത്സ തേടിയിരുന്നു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ശ്രീക്കുട്ടിയുടെ ചികിത്സ മാറ്റി. എന്നാൽ, അതിന് ശേഷം ശ്രീക്കുട്ടിക്ക് എന്ത് സംഭവിച്ചുവെന്നതിൽ വ്യക്തത ഉണ്ടായിരുന്നില്ല. ന്യൂസ് മലയാളത്തിലൂടെയാണ് കഴിഞ്ഞ ദിവസം ശ്രീക്കുട്ടി അപകടത്തിന് ശേഷം തൻ്റെ ആദ്യപ്രതികരണം നടത്തിയത്.

തിരുവനന്തപുരത്തെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യാതൊരു പിന്തുണയും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ലഭിച്ചില്ലെന്ന് ശ്രീക്കുട്ടി പറഞ്ഞിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയും മാനസിക ബുദ്ധിമുട്ടിലൂടെയുമാണ് കടന്നുപോയതെന്നും ശ്രീക്കുട്ടി വ്യക്തമാക്കിയിരുന്നു. ഈ വാർത്ത ശ്രദ്ധയിൽ പെട്ടതോടെ പൊതുമേഖലാ സ്ഥാപനമായ ഔഷധി തുടർചികിത്സ ഏറ്റെടുത്തിരുന്നു.

ശ്രീക്കുട്ടിയെ തൃശൂരിലെ ഔഷധിയുടെ കീഴിലുള്ള ആശുപത്രിയിലേക്ക് മാറ്റും. ശ്രീക്കുട്ടിക്ക് ഏത് തരത്തിലുള്ള ചികിത്സയാണ് ആവശ്യമെന്ന് മനസിലാക്കുകയും തുടർന്ന് എല്ലാ പിന്തുണയും നൽകുകയും ചെയ്യുമെന്നും ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ് വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT