ഫ്ളക്സ് സ്ഥാപിച്ചത്: സിപിഐഎം പ്രവർത്തകൻ്റെ ശബ്ദസന്ദേശം 
KERALA

"ഫ്ളക്സ് സ്ഥാപിച്ചത് കോൺഗ്രസ് പാർട്ടിയിൽ വിപ്ലവം ഉണ്ടാക്കാൻ"; സിപിഐഎം പ്രവർത്തകൻ്റെ ശബ്ദസന്ദേശം പുറത്ത്

ഫ്ളക്സ് സ്ഥാപിച്ച സ്ഥലത്ത് ക്യാമറ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് സിപിഐഎം പ്രവർത്തകൻ്റെ ശബ്ദസന്ദേശം

Author : ന്യൂസ് ഡെസ്ക്

തൃശൂർ: വാടാനപ്പള്ളിയിൽ കെ.സി. വേണുഗോപാലിന് അനുകൂല ഫ്ളക്സ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട സിപിഐഎം പ്രവർത്തകൻ്റെ ശബ്ദസന്ദേശം പുറത്ത്. കോൺഗ്രസ് പാർട്ടിയിൽ വിപ്ലവം ഉണ്ടാക്കാൻ വേണ്ടിയാണ് ഫ്ളക്സ് സ്ഥാപിച്ചതെന്നാണ് അരവശേരി മുഹമ്മദിൻ്റെ വിശദീകരണം.

ഫ്ളക്സ് സ്ഥാപിച്ച സ്ഥലത്ത് ക്യാമറ ഉണ്ടെന്ന് അറിയില്ലായിരുന്നു. സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്താണ് ഫ്ളക്സ് അടിച്ചത്. സേവ് കോൺഗ്രസിൻ്റെ പേരിലായിരുന്നു ഫ്ളക്സ്. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു.

അരവശേരി മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തശേഷം വിട്ടയ്ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച് ഇയാൾ പാർട്ടി ഗ്രൂപ്പിൽ സന്ദേശം അയച്ചിട്ടുണ്ടെന്നാണ് വിവരം. മുഹമ്മദിനോട് സിപിഐഎം വിശദീകരണം തേടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഫ്ളക്സ് സ്ഥാപിച്ചത്.

കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന സിപിഐഎമ്മുകാർ ഉണ്ടെന്ന് നിയുക്ത എംഎൽഎ പി.സി. വിഷ്ണുനാഥ് ആരോപിച്ചു. ഉമ്മൻചാണ്ടിയുടെ ഫ്ളക്സ് കത്തിച്ചത് കോൺഗ്രസുകാർ അല്ല. വാടാനപ്പള്ളിയിൽ ഫ്ളക്സ് വച്ചവനെ പിടിച്ചത് സിസിടിവി ഉള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ഓരോന്നായി പുറത്തു വരികയാണ്. കോൺഗ്രസുകാർ സംയമനം പാലിച്ചില്ലെങ്കിൽ മുതലെടുക്കാൻ ആളുണ്ട്. ഇതിന് കോൺഗ്രസുകാർ അവസരം കൊടുക്കരുതെന്നും പി.സി. വിഷ്ണുനാഥ് അഭ്യർഥിച്ചു.

SCROLL FOR NEXT