സസ്പെൻഷൻ വിവാദത്തിൽ നിലപാട് കടുപ്പിച്ച് വി.സി മോഹനൻ കുന്നുമ്മൽ Source: News Malayalam 24x7
KERALA

പോര് കടുപ്പിച്ച് വി.സി; അനിൽകുമാറിൽ നിന്ന് ഇ-ഫയൽ ആക്സസ് പിൻവലിച്ച് മിനി കാപ്പന് കൈമാറി

അനിൽകുമാറിന് ശമ്പളം നൽകിയാൽ ഫൈനാൻസ് ഓഫീസർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ സസ്പെൻഷൻ വിവാദത്തിൽ നിലപാട് കടുപ്പിച്ച് വി.സി മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ കെഎസ് അനിൽകുമാറിൽ നിന്നും ഇ-ഫയൽ ആക്സസ് പിൻവലിച്ച് മിനി കാപ്പന് നൽകി. ഭരണവിഭാഗം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് നിയന്ത്രണം കൈമാറിയത്. മിനി കാപ്പനിൽ നിന്ന് ചുമതല പിൻവലിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. സർവീസ് പ്രൊവൈഡർക്കും വിസി കത്ത് നൽകി. മുൻകൂർ അനുമതി ഇല്ലാതെ നിലവിലുള്ള തീരുമാനം മാറ്റരുത് എന്ന് കത്തിൽ പറയുന്നു. അനിൽകുമാറിന് ശമ്പളം നൽകിയാൽ ഫൈനാൻസ് ഓഫീസർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇതോടെ തർക്കത്തിൽ സംസ്ഥാന സർക്കാരിൻ്റെ സമവായ നീക്കം പൊളിഞ്ഞു. മന്ത്രി ആർ. ബിന്ദു നേരിട്ട് വിളിച്ചിട്ടും വഴങ്ങാതെ വി.സി. മോഹനൻ കുന്നുമ്മൽ. വിസി മോഹനൻ കുന്നുമ്മലുമായി മന്ത്രി ഫോണിൽ സംസാരിക്കുകയായിരുന്നു. രജിസ്ട്രാറുടെ സസ്പെൻഷൻ അംഗീകരിക്കാതെ സമവായം സാധ്യമല്ലെന്ന് വിസി മന്ത്രിയെ അറിയിച്ചതായാണ് വിവരം.

അതേസമയം യൂണിവേഴ്സിറ്റി യൂണിയൻ ഫണ്ടിനുള്ള അപേക്ഷ വിസി അംഗീകരിച്ചു. താത്കാലിക രജിസ്ട്രാർ മിനി കാപ്പൻ നൽകിയ അപേക്ഷയാണ് വിസി പാസാക്കിയത്. 10 ലക്ഷം രൂപയാണ് യൂണിവേഴ്സിറ്റി യൂണിയൻ പ്രവർത്തനങ്ങൾക്കായി അനുവദിച്ച് ഉത്തരവിട്ടത്. ഇന്ന് തന്നെ തുക കൈമാറാൻ വിസി ഫൈനാൻസ് ഓഫീസർക്കും നിർദേശം നൽകിയിട്ടുണ്ട്.

SCROLL FOR NEXT