കൊച്ചി: സംസ്ഥാനത്തെ കസ്റ്റഡി മർദനങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. സംഭവങ്ങളിൽ മറുപടി പറയേണ്ട മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിമർശിച്ചു. കേരള പൊലീസിന്റെ തനിനിറമാണ് പുറത്തുവന്നത്. ജനങ്ങളെ പൊലീസ് തല്ലിക്കൊല്ലുന്നു. കുന്നംകുളത്തെ പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടണം. പീച്ചിയിലെ സംഭവം പൂഴ്ത്തിവച്ചു. വകുപ്പ് മന്ത്രിയെ ഇക്കാര്യം അറിയിക്കുന്നില്ലെങ്കിൽ സ്പെഷ്യൽ ബ്രാഞ്ച് പിരിച്ചുവിടണം. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇതിൽ മറുപടി പറയണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്‌സല്‍ ആണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിന് താൻ എന്തിന് മറുപടി നൽകണമെന്നായിരുന്നു വി.ഡി. സതീശൻ്റെ പ്രതികരണം. വെള്ളാപ്പള്ളി ആർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തോട് വഴക്കിടാൻ പോകുന്നില്ല. വെള്ളാപ്പള്ളിയുടെ വെല്ലുവിളി നേരത്തേ സ്വീകരിച്ചതാണ്. വരുന്ന തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയത്തോടെ കോൺഗ്രസ് ജയിക്കും. ഇല്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓണവിരുന്നിൽ സതീശൻ പങ്കെടുത്തതിൽ കെ. സുധാകരൻ ഉന്നയിച്ച വിമർശനങ്ങൾക്കും വി.ഡി. സതീശൻ മറുപടി പറഞ്ഞു. താൻ വിമർശനത്തിന് അതീതനല്ല. വിമർശിച്ചതിൽ തനിക്ക് യാതൊരു വിരോധവുമില്ല. അവർക്ക് പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. താൻ തെറ്റ് പറഞ്ഞാൽ വിമർശിക്കാനുള്ള അധികാരം സാധാരണ പാർട്ടി പ്രവർത്തകർക്ക് വരെയുണ്ട്. എന്നാൽ എവിടെ പറയണം എങ്ങനെ പറയണം എന്നത് അവരാണ് ആലോചിക്കേണ്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിന്റെ തിരിച്ചുവരവ് അടഞ്ഞ അധ്യായമാണെന്നും വി.ഡി. സതീശൻ ആവർത്തിച്ചു. താൻ അതിൽ മറുപടി പറയില്ല. ബോധ്യങ്ങളിൽ നിന്നാണ് പാർട്ടി തീരുമാനം എടുക്കുന്നത്. തന്നെ ഭയപ്പെടുത്താൻ നോക്കണ്ട. റീലുകളിലോ, സോഷ്യൽ മീഡിയയിലോ അല്ല, പ്രവർത്തകരുടെ മനസിലാണ് കോൺഗ്രസ് ജീവിക്കുന്നതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.