തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തൊണ്ടി മുതൽ എന്തുകൊണ്ട് കണ്ടെത്തുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊള്ളയ്ക്കും പ്രതികൾക്കും രാഷ്ട്രീയ സംരക്ഷണം നൽകുന്നു, എസ്ഐടി ഇവരെ പിടികൂടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേസിലെ യഥാർഥ പ്രതികൾ സ്വൈര വിഹാരം നടത്തുന്നു. എസ്ഐടി ഇവരെ ഉടൻ പിടികൂടണം. കൊള്ളയ്ക്കും പ്രതികൾക്കും രാഷ്ട്രീയ സംരക്ഷണം നൽകുന്നു. തൊണ്ടിമുതൽ എവിടെ പോയെന്ന് പോലും അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്തർദേശീയ മാർക്കറ്റിൽ 500 കോടിയിൽ അധികം വിലമതിക്കുന്നതാണ് തൊണ്ടിമുതലുകൾ. യഥാർഥ പ്രതികളെ കണ്ടെത്താൻ വൈകരുത്. കൊള്ള നടത്തിയവർക്ക് രാഷ്ട്രീയ സംരക്ഷണമുണ്ട്. അയ്യപ്പ ഭക്തരുടെ മുറിവ് ഉണങ്ങിയിട്ടില്ല. എസ്ഐടിക്ക് മൂന്നാഴ്ചത്തെ സമയം മാത്രമാണുള്ളത്. തൊണ്ടി മുതൽ എന്തുകൊണ്ട് കണ്ടെത്തുന്നില്ല. കണ്ടെത്തിയ സ്വർണം യഥാർഥമാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രണ്ടു മുതിർന്ന ഐപിഎസ് ഓഫീസർമാർ എസ്ഐടിക്കു മേൽ സമ്മർദം ചെലുത്തുന്നുവെന്നും, അത് നിർത്തിയില്ലെങ്കിൽ പേരുകൾ പുറത്തുവിടുമെന്നും വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. എസ്ഐടി അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും വൻ തോക്കുകളെ അവർ പുറത്തുകൊണ്ടുവരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സതീശൻ അഭിപ്രായപ്പെട്ടു.