തിരുവനന്തപുരം: പയ്യന്നൂർ ഫണ്ട് തിരിമറി ആരോപണത്തിൽ അന്വേഷണം വേണമെന്നും എംഎൽഎയ്‌ക്കെതിരായ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിൽ സിപിഐഎം പ്രതിരോധത്തിലാകുമ്പോൾ അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതിയില്ല. മുഖ്യമന്ത്രിയുടെ സൗകര്യത്തിന് വേണ്ടിയാണ് ചർച്ച ഒഴിവാക്കി കൊടുത്തതെന്നും സതീശൻ വിമർശിച്ചു.
"വി. കുഞ്ഞികൃഷ്ണൻ്റെ ജീവൻ അപകടത്തിലാണ്. കുഞ്ഞികൃഷ്ണന് പൊലീസ് സംരക്ഷണം നൽകണം. കുഞ്ഞികൃഷ്ണന് ഞങ്ങൾ പിന്തുണ നൽകും. അത് രാഷ്ട്രീയ പിന്തുണയല്ല. അദ്ദേഹവുമായി ഒരു ചർച്ചയും നടന്നിട്ടില്ല. ഒരു കോൺഗ്രസ് നേതാക്കളുമായും കുഞ്ഞികൃഷ്ണൻ സംസാരിച്ചിട്ടില്ല. കുഞ്ഞികൃഷ്ണനെ മത്സരിപ്പിക്കാൻ ഒരു ചർച്ചയും നടത്തിയിട്ടില്ല," സതീശൻ പറഞ്ഞു.
"ആഭ്യന്തര മന്ത്രി കസേരയിൽ ഇരിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശം? സിപിഐഎം പ്രതിരോധത്തിലാകുമ്പോൾ മാത്രം സഭയിൽ ചർച്ച വേണ്ടെന്ന് സ്പീക്കർ തീരുമാനിക്കുന്നു. സ്പീക്കർ ചെയ്തത് അനീതിയാണ്. മുഖ്യമന്ത്രിക്ക് ഇതിൽ മറുപടി പറയാൻ പറ്റില്ല, അദ്ദേഹം പ്രതിരോധത്തിലാണ്. വിസിൽ ബ്ലോവറിന് സംരക്ഷണം നൽകുമെന്നായിരുന്നു സിപിഐഎം നിലപാട്. എന്നാൽ പയ്യന്നൂർ വിഷയത്തിൽ അഴിമതി പുറത്തുപറഞ്ഞ വിസിൽ ബ്ലോവറെ സിപിഐഎം പുറത്താക്കി. ശബരിമലയിൽ സ്വർണം കട്ടവർക്കെതിരെ നടപടിയില്ല. സിപിഐഎമ്മിനെ ബാധിച്ച ജീർണതയാണിത്. പൊലീസിനെ കൊല്ലാൻ സ്റ്റീൽ ബോംബ് എറിഞ്ഞ ആളെ സ്ഥാനാർഥിയാക്കി. ആദ്യത്തെ മാസം തന്നെ പ്രതിക്ക് പരോൾ നൽകി," സതീശൻ വിമർശിച്ചു.
"സിപിഐഎം ക്രിമിനലുകൾക്ക് നാട്ടിൽ പ്രത്യേക നിയമമുണ്ടോ? പയ്യന്നൂർ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ സമരത്തിൽ സ്ത്രീകൾ അടക്കമുള്ളവരെ സിപിഐഎമ്മുകാർ ക്രൂരമായി ആക്രമിച്ചു. കുറുവടികളുമായി വന്നാണ് പാർട്ടിക്കാർ ക്രൂരമായി മർദിച്ചത്. എൻ്റെ വീട്ടിലേക്ക് എല്ലാ ആഴ്ചയും മാർച്ചാണ്. ഈ ആഴ്ച ബിജെപി ആണെങ്കിൽ അടുത്തയാഴ്ച സിപിഐഎം. വീട്ടിലെ ചെടിച്ചട്ടികൾ തല്ലി പൊട്ടിച്ചു. കാണാൻ വന്നയാളെ തല്ലി. എന്നിട്ടും നമുക്കാർക്കും അസഹിഷ്ണുത ഇല്ലല്ലോ. മുഖ്യമന്ത്രി എല്ലാ ക്രിമിനലുകളേയും സംരക്ഷിക്കുകയാണ്," സതീശൻ വിമർശിച്ചു.