വി.ഡി. സതീശൻ Source: News Malayalam 24x7
KERALA

വെള്ളാപ്പള്ളി പറയുന്നത് ഗുരുനിന്ദ, വർഗീയത ആര് പറഞ്ഞാലും കോൺഗ്രസ് എതിർക്കും: വി.ഡി. സതീശൻ

തിരുവനന്തപുരത്ത് പ്രസംഗിച്ചത് പിണറായി വിജയനെതിരെയെന്നും വി.ഡി. സതീശൻ

Author : പ്രണീത എന്‍.ഇ

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തനിക്കെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമാണെന്നാണ് വി.ഡി. സതീശൻ്റെ പക്ഷം. വർഗീയത പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും, വെള്ളാപ്പള്ളി പറയുന്നത് ഗുരുനിന്ദയാണെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളി ആരുടേയോ ഉപകരണമായി മാറുകയാണ്. വർഗീയത ആര് പറഞ്ഞാലും എതിർക്കുമെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.

മതപരമായ തർക്കങ്ങളുണ്ടാക്കി, ഭിന്നിപ്പിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കുന്ന സംഘപരിവാർ തന്ത്രമാണ് ഇപ്പോൾ സിപിഐഎം പയറ്റുന്നതെന്നാണ് വി.ഡി. സതീശൻ്റെ ആരോപണം. സംഘപരിവാർ പാതയിലാണ് സിപിഐഎം എന്നും വർ​ഗീയതയ്ക്ക് എതിരെ പറയാൻ മുഖ്യമന്ത്രിക്ക് യോ​ഗ്യതയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

"ഇന്നലെയും വെള്ളാപ്പള്ളി നടേശൻ എന്നെക്കുറിച്ച് മോശമായി സംസാരിച്ചിട്ടുണ്ട്. എന്നാൽ പ്രായമുള്ള, വളരെ വലിയ നിലയിൽ ഇരിക്കുന്നയാളാണ് വെള്ളാപ്പള്ളിയെന്നും അദ്ദേഹത്തെക്കുറിച്ച് മോശം പറയില്ലെന്നുമായിരുന്നു എൻ്റെ പക്ഷം. ഏത് അർഥത്തിലാണ് ഞാൻ ഈഴവ വിരോധിയാണെന്ന് പറഞ്ഞത്? വെള്ളാപ്പള്ളി നടത്തുന്നത് ഗുരുനിന്ദയാണ്. ശ്രീനാരയണ ഗുരു എന്ത് പറയരുതെന്ന് പറഞ്ഞോ അതാണ് വെള്ളാപ്പള്ളി പറഞ്ഞത്,"വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.

വെള്ളാപ്പള്ളി നടേശനെതിരെയല്ല തിരുവനന്തപുരത്ത് നിന്ന് പ്രസംഗിച്ചതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. അന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് പ്രസംഗിച്ചത്. മുഖ്യമന്ത്രിക്ക് മതേതരത്വത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ല. എ.കെ. ബാലൻ്റെ പ്രസ്താവന സംഘപരിവാർ രീതിക്ക് സമാനമായിരുന്നു. അത് എം.വി. ഗോവിന്ദൻ തള്ളി പറഞ്ഞെങ്കിലും, പിണറായി വിജയൻ ബാലനെ സംരക്ഷിക്കുകയായിരുന്നു. ന്യൂനപക്ഷ വർഗീയതയാണെങ്കിലും, ഭൂരിപക്ഷ വർഗീയതയാണെങ്കിലും അത് കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നും, ആര് വർഗീയ പരാമർശം നടത്തിയാലും അതിനെതിരെ കോൺഗ്രസ് നിലപാടെടുക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT