ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ സാമുദായിക സമവാക്യം പ്രഖ്യാപിച്ചതിൽ വിശദീകരണവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാവരും ഇന്ന് ഐക്യത്തിന്റെ പതയിലാണ്. മറ്റ് സമുദായങ്ങൾ ഒന്നിച്ച് നിൽക്കുമ്പോൾ ഹിന്ദു സമുദായങ്ങളുടെ ഐക്യം കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നായാടി മുതൽ നമ്പൂതിരി വരെ എന്നത് എസ്എൻഡിപിയുടെ ആശയം. സമുദായങ്ങൾ ഭിന്നിച്ച് നിൽക്കുന്നത് നല്ലതല്ല. സംവരണമായിരുന്നു ഭിന്നിപ്പിന്റെ പ്രധാന കാരണം. അതിനു പിന്നിൽ മുസ്ലീം ലീഗായിരുന്നു. നായർ ഈഴവ ഐക്യത്തിൽ ലീഗിന് അതൃപ്തി ഉണ്ടായിരുന്നു. എസ്എൻഡിപിയെയും എൻഎസ്എസിനെയും തമ്മിലടിപ്പിച്ചത് ലീഗാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങോട് പറഞ്ഞു.
താൻ മുസ്ലീങ്ങൾക്കെതിരെ പറഞ്ഞിട്ടില്ല. ഞാനൊരു മുസ്ലീം വിരോധിയല്ല. ലീഗിന്റെ വർഗീയതയ്ക്കെതിരെയാണ് പറഞ്ഞത്. മലപ്പുറത്തെപ്പറ്റിയുള്ള എൻ്റെ സംസാരത്തെ വളച്ചൊടിച്ചതാണ്. എന്നെ വർഗീയവാദിയാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിൽ വ്യക്തത വരുത്തിയതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ വർഗീയവാദിയാണെന്ന് പറഞ്ഞു നടക്കുന്നത് വി.ഡി. സതീശൻ ആണ്. ഇന്നലെ പൂത്ത തകരയാണ് സതീശൻ. കാന്തപുരം തന്നെ സതീശനെതിരെ പറഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
"വെള്ളാപ്പളളി വർഗീയവാദിയാണെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പറയട്ടെ. എങ്കിൽ ഞാൻ അംഗീകരിക്കാം. രാഷ്ട്രീയത്തിൽ വരുമ്പോൾ സതീശന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു. സതീശൻ ഈഴവർക്കെതിരാണ് സംസാരിക്കുന്നത്. രണ്ട് സമുദായങ്ങൾ യോജിച്ചാൽ സുനാമി വരുമോ? യോജിക്കേണ്ടവർ യോജിക്കേണ്ട സമയത്ത് യോജിക്കും. ഐക്യത്തിന് എസ്എൻഡിപി മുൻകൈ എടുക്കും. ഈ ഐക്യത്തിന് പിന്നിൽ രാഷ്ട്രീയമില്ല. ആരുടെയും മധ്യസ്ഥതയില്ല. 21ന് യോഗം ചേർന്ന് ഐക്യം എങ്ങനെ വേണമെന്ന് തീരുമാനിക്കും", വെള്ളാപ്പള്ളി.