എറണാകുളം: നിയുക്ത മുഖ്യമന്ത്രിയായി കൊച്ചിയിൽ എത്തിയ വി.ഡി. സതീശന് ഉജ്വല സ്വീകരണം. നെടുമ്പാശേരി വിമാനത്താവളത്തിൽ യുഡിഎഫ് പ്രവർത്തകർ തടിച്ചുകൂടി. കാറിലേക്ക് വി.ഡിയെ കയറ്റിയത് ഏറെ പണിപ്പെട്ടാണ്. വയലാർ രവിയെയും വി.ഡി. സതീശൻ സന്ദർശിച്ചു. നെട്ടൂരിലെ കുടുംബ വീട്ടിലും എത്തി. മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി നാളെ രാവിലെ തിരിച്ച് പോകും.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പിണറായി വിജയൻ അടക്കമുള്ള നേതാക്കളെ വി.ഡി. സതീശൻ നേരിട്ട് കണ്ടു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെത്തിയാണ് സതീശൻ പിണറായി വിജയനെ കണ്ടത്. നിയുക്ത മുഖ്യമന്ത്രിയെ മുൻ മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങി വന്ന് കൈ പിടിച്ച് സ്വീകരിച്ചു. ഭാര്യ കമല, മകൾ വീണ എന്നിവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ വികസന പദ്ധതികൾ തുടരുമെന്നും പിണറായി കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവെന്നും സതീശൻ പറഞ്ഞു.
മുൻ സ്പീക്കറും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ജി. കാർത്തികേയന്റെ വീട്ടിലെത്തിയ സതീശൻ വിങ്ങിപ്പൊട്ടി. കാർത്തികേയന്റെ ഭാര്യയുടെ അനുഗ്രഹം വാങ്ങുമ്പോൾ അദ്ദേഹം വികാരാധീനനായി. ചീഫ് മിനിസ്റ്റർ കരയാൻ പാടില്ലെന്ന് പറഞ്ഞ് സുലേഖ ടീച്ചറുടെ ആശ്വാസ വാക്കുകൾ. കെ.എസ്. ശബരിനാഥൻ, ഭാര്യ ദിവ്യ എസ് അയ്യർ, വീട്ടിലുണ്ടായിരുന്ന നടൻ ജഗദീഷ്, നിർമാതാവ് രഞ്ജിത്ത് എന്നിവരുമായും അൽപ്പനേരം കുശലം പറഞ്ഞായിരുന്നു മടക്കം.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും സതീശൻ വീട്ടിലെത്തി കണ്ടു. എംഎൽഎ ഹോസ്റ്റലിൽ എത്തിയായിരുന്നു പി.ജെ. ജോസഫുമായുള്ള കൂടിക്കാഴ്ച. നിയുക്ത മുഖ്യമന്ത്രിയെ പി.ജെ. ജോസഫ് ബൊക്കെ നൽകിയും പൊന്നാട അണിയിച്ചും സ്വീകരിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം, ബിലീവേഴ്സ് ചർച്ച് പ്രതിനിധി ബിഷപ്പ് മോഹൻ മാനുവൽ, സിഎസ്ഐ സഭാ ബിഷപ്പ് ഉമ്മൻ ജോർജ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവർ കന്റോൺമെന്റ് ഹൗസിലെത്തി നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു.