KERALA

"സർക്കാരിൻ്റെ മുൻകൂർ അനുമതി ഇല്ല"; വിഴിഞ്ഞത്തെ അദാനി ഗ്രൂപ്പിൻ്റെ ഓഹരി കൈമാറ്റം വിവാദത്തിൽ

കമ്പനി ഇതുവരെ സർക്കാരിന് അപേക്ഷ നൽകിയിട്ടില്ല എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ സമ്മതിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിൻ്റെ ഓഹരി കൈമാറ്റം വൻ വിവാദത്തിൽ. ബഹുരാഷ്ട്ര ഭീമനായ എംഎസ്‌സിക്ക് സർക്കാരിൻ്റെ മുൻകൂർ അനുമതി ഇല്ലാതെയാണ് 49% ഓഹരി നൽകിയത്. 25%ന് മുകളിലുള്ള ഓഹരി കൈമാറ്റം ഉടമസ്ഥാവകാശ മാറ്റമായാണ് പരിഗണിക്കുക. കമ്പനി ഇതുവരെ സർക്കാരിന് അപേക്ഷ നൽകിയിട്ടില്ല എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ സമ്മതിച്ചു.

വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി കൈമാറ്റത്തിന് എതിരെ പ്രതിപക്ഷവും രംഗത്തെത്തി. എല്ലാം ഒറ്റ കമ്പനി തീരുമാനിക്കുന്നത് അപകടകരമെന്ന് പിണറായി വിജയൻ പറഞ്ഞു. മത്സര ക്ഷമത കുറയുന്നത് വിഴിഞ്ഞത്തിന് തിരിച്ചടി ഉണ്ടാകും. പിണറായിയുടെ ആശങ്ക മുഖ്യമന്ത്രിയും ശരിവച്ചു. ദേശീയ സുരക്ഷയും മത്സര ക്ഷമതയും ഉറപ്പാക്കുമെന്നും പൊതു താൽപ്പര്യം സംരക്ഷിക്കുമെന്നും സതീശൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ 49% ഓഹരി യൂറോപ്യൻ ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എംഎസ്‌സി) സ്വന്തമാക്കുമെന്ന വാർത്ത പുറത്തുവന്നത്. അദാനി ഗ്രൂപ്പും എംഎസ്‌സിയും കൈകോർക്കുന്നതോടെ വൻ നിക്ഷേപത്തിനാണ് വഴിയൊരുങ്ങുന്നത്.

വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട വികസന പ്രവർത്തനം പുരോഗമിക്കുന്നതിനിടയിലാണ് ഈ ഭീമൻ നിക്ഷേപം വരുന്നത്. ചരക്ക് കൈകാര്യം ചെയ്യുന്നതിൽ 16 ലക്ഷം ടി ഇ യു ശേഷിയുള്ള തുറമുഖം ഇനി 56 ലക്ഷം ടിഇയുവിലേയ്ക്ക് ഉയരും. നിലവിൽ, തെക്കുകിഴക്കൻ ഏഷ്യൻ ട്രാൻഷിപ്മെൻ്റ് ഹബ്ബുകളെ ആശ്രയിക്കുന്ന ബംഗ്ലാദേശ് ചരക്കുകളിൽ ഇതോടെ വിഴിഞ്ഞത്തിന് കൂടുതൽ പങ്കാളിത്തം വരും.

കിഴക്കൻ ആഫ്രിക്കൻ വ്യാപാര പാതകളിലെ സാന്നിധ്യം ശക്തിപ്പെടുത്താനുമാകും. പുതിയ കരാറിലൂടെ റിലേ കാർഗോ വർധനയും സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മൂന്നാം ടെർമിനലിലും തമിഴ്നാട് എന്നോറിലും എംഎസ്‌സിയുമായി അദാനി പോർട്ടിന് സഹകരണമുണ്ട്.

എംഎസ്‌സി നിക്ഷേപം നടത്തുന്ന രാജ്യത്തെ മൂന്നാമത്തെ തുറമുഖമായി ഇതോടെ വിഴിഞ്ഞം മാറും. നിയമാനുസൃതമായാണ് നിക്ഷേപം എത്തുന്നതെന്നും അതിനാൽ തുറമുഖം തിരികെ സർക്കാറിന് കൈമാറുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നുമാണ് അദാനി പോർട്ടിൻ്റെ വിശദീകരണം.

SCROLL FOR NEXT