തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മ പുരസ്കാരം നൽകിയത് ചോദ്യം ചെയ്ത് ഹർജിയിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകണം എന്നറിയിച്ച കോടതി വെള്ളാപ്പള്ളി ഉൾപ്പെടെ എല്ലാ എതിർ കക്ഷികൾക്കും നോട്ടീസ് അയയ്ക്കുകയും ചെയ്തു.
77ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിലാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ ലഭിച്ചത്. സാമൂഹിക സേവനത്തിനും പൊതുരംഗത്തെ പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് വെള്ളാപ്പള്ളി നടേശന് പുരസ്കാരം നൽകാൻ തീരുമാനമായത്. കേന്ദ്രസർക്കാർ നൽകിയ പദ്മഭൂഷൺ സവിനയം സ്വീകരിക്കുന്നുവെന്നും, അംഗീകാരം ശ്രീനാരായണഗുരുവിന് സമർപ്പിക്കുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
തട്ടിപ്പ് അടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളിക്ക് പത്മ പുരസ്കാരം നൽകുന്നത് അനീതിയെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി രാഷ്‌ട്രപതിക്ക് നിവേദനം അയച്ചിരുന്നു. പത്മാ പുരസ്കാരങ്ങളെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിയാണ് വെള്ളാപ്പള്ളി നടേശനെന്നും നിവേദനത്തിൽ പറയുന്നു.