വെള്ളാപ്പള്ളി നടേശൻ Source: News Malayalam 24x7
KERALA

"ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നു, അഞ്ച് ദേവസ്വം ബോർഡുകളും പിരിച്ചുവിടണം"; ലേഖനവുമായി വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി യോഗം മുഖപത്രം 'യോഗനാദ'ത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ദേവസ്വം ബോർഡുകൾ പിരിച്ചു വിടണമെന്ന് ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ഭരണം മാറിയതിന്റെ ഉദാഹരണമാണ് ശബരിമല സ്വർണപ്പാളി വിവാദമെന്നാണ് വെള്ളാപ്പള്ളിയുടെ വാക്കുകൾ. മാറി മാറി ഭരിച്ച ഒരു സർക്കാരിനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ലെന്നും എസ്എൻഡിപി യോഗം മുഖപത്രം 'യോഗനാദ'ത്തിൽ വെള്ളാപ്പള്ളി നടേശൻ കുറിച്ചു.

'എന്തിനാണീ ദേവസ്വം ബോർഡുകൾ' എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയൽ പ്രത്യക്ഷപ്പെട്ടത്. ദേവസ്വം ബോർഡുകളിൽ ഭക്തർക്ക് വിശ്വാസം നഷ്ടമായെന്നും, അഞ്ച് ദേവസ്വം ബോർഡുകളും പിരിച്ചുവിടണമെന്നുമാണ് വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവന. ശബരിമല സ്വർണക്കൊള്ള വിവാദം സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിസന്ധിയിലാക്കി. സ്വർണപ്പാളിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് മാറി മാറി ഭരിച്ച ഒരു സർക്കാരിനും ഒഴിയാനാവില്ല. അഞ്ച് ദേവസ്വം ബോർഡുകളും അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി നടേശൻ ആരോപിക്കുന്നു.

രാഷ്ട്രീയ പുറമ്പോക്കിൽ ഗതികിട്ടാപ്രേതങ്ങളായി അലയുന്ന നിർഗുണന്മാരായ നേതാക്കൾക്ക് പദവിയും ജീവിക്കാൻ വകയുണ്ടാക്കാനുമുള്ള സംവിധാനമായി ഇന്ന് ദേവസ്വം ബോർഡുകൾ മാറി. വന്നവരിലും പോയവരിലും ചൂഷണവും മോഷണവും നടത്താത്തവർ കുറവാണ്.കാണിക്കവഞ്ചിയിൽ കൈയ്യിട്ടുവാരാത്തവരും ചുരുക്കം. നൂറുകണക്കിന് മുരാരി ബാബുമാർ അഞ്ചു ദേവസ്വം ബോർഡുകളിലുമായുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിക്കുന്നു.

ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്റെ ഇടപെടലുകൾ കാരണമാണ് ദേവസ്വം ക്ഷേത്രങ്ങൾ ഇങ്ങനെ നിലനിൽക്കുന്നത്. ഇല്ലായിരുന്നെങ്കിൽ പ്രതിഷ്ഠവരെ പൊളിച്ചു കടത്തിയേനെ.ശബരിമലയിലെ സ്വർണ്ണക്കൊള്ള പുറത്തുകൊണ്ടുവന്നത് ഹൈക്കോടതി ഇടപെടലിലൂടെയാണ്. എക്സിക്യൂട്ടീവ് അധികാരത്തിനായി സീനിയർ ഐഎഎസുകാരെ നിയോഗിക്കണം. ജനപ്രതിനിധികളെയും ഉൾപ്പെടുത്തണം. മറ്റുവകുപ്പുകളുടെ ഭരണഭാരമില്ലാതെ ദേവസ്വത്തിന് മന്ത്രി വേണമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT