തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. ലൈഫ് ഭവന പദ്ധതി പ്രകാരം സര്‍ക്കാര്‍ അനുവദിച്ച തുക മാറി നല്‍കാനായി 2500 രൂപയാണ് സന്ദീപ് ആവശ്യപ്പെട്ടത്.
2024ന് ആണ് പരാതിക്കാരന് സർക്കാർ അനുവദിച്ചത്. അതിൽ ആദ്യ ഗഡുവായ 40000 രൂപ അനിവദിച്ചപ്പോൾ അതിൽ 500 രൂപ സന്ദീപ് വാങ്ങിയിരുന്നു. തുടർന്ന് രണ്ടാം ഗഡുവായി ഒരു ലക്ഷം രൂപ അനുവദിച്ചപ്പോൾ അന്ന് 1000 രൂപയും ആവശ്യപ്പെട്ടിരുന്നു എന്ന് പരാതിക്കാരൻ പറഞ്ഞു.
മൂന്നാം ഗഡുവായി രണ്ട് ലക്ഷം അനുവദിച്ചപ്പോൾ പണം കൈമാറാൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തയ്യാറായില്ല. പണം നൽകണമെങ്കിൽ 2500 രൂപ നൽകണമെന്നായിരുന്നു സന്ദീപിൻ്റെ ഡിമാൻഡ്.
ഡിമാൻഡ് മുന്നോട്ട് വച്ചതോടെ കാരോട് സ്വദേശിയായ പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഇന്ന് വൈകീട്ടോടെ വിജിലൻസ് നൽകിയ 2500 രൂപയുമായി പരാതിക്കാരൻ സന്ദീപിനെ കാണാൻ എത്തി. തുക കൈമാറുന്നതിനിടെ വിജിലൻസ് ഉദ്യോഗസ്ഥരെത്തി സന്ദീപിനെ കൈയോടെ പിടികൂടുകയായിരുന്നു.